'പൊട്ട്തൊട്ടു, മുല്ലപ്പൂ ചൂടി.....നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകൾ കുട്ടികാലം മുതൽ കാണുന്നതാണ് ഞാൻ.. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ട്ടങ്ങളെ അമ്മയോട് കൂടെ ചേർക്കുക എന്നതായിരുന്നു... ഓസ്‌ക്കാർ വേദിയിൽ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ കണ്ടപ്പോൾ ഞാൻ ഓർത്തത് അമ്മയെയാണ്...' വൈറലായി കുറിപ്പ്
നമ്മുടെ സമൂഹത്തിൽ ഏതൊരാളും കളിയാക്കലുകൾ നേരിടാതെ കടന്നുപോകാറില്ല. അങ്ങനെ നിറവും അംഗലാവണ്യവും കണ്ട് മനുഷ്യരെ അളക്കുന്നവർക്കുള്ള മുഖമടച്ചുള്ള ഓസ്കർ വേദിയിലെ വിൽ സ്മിത്തിന്റെ പ്രതികരണം എന്ന് ലോകം വാഴ്ത്തുകയാണ്. തന്റെ പ്രിയപ്പെട്ടവളുടെ അസുഖത്തെ പരിഹാസ രൂപേണ പരാമർശിച്ച അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സ്മിത്ത് ഞൊടിയിടയിലാണ് വാർത്തകളിൽ താരമായി മാറിയത്.
ഇവിടെയിതാ ബോഡി ഷെയ്മിങ്ങിനെ അലങ്കാരമാക്കുന്നവരോട് തന്റെ സ്വന്തം അനുഭവം മുൻനിർത്തി ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് അൻസി വിഷ്ണു എന്ന യുവതി. തന്റെ അമ്മയെ കളിയാക്കിയവർക്ക് ചുട്ട മറുപടി നൽകുകയാണ് ഇവർ.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
അമ്മ കറുത്തതായിരുന്നു, അമ്മക്ക് മുടി കുറവായിരുന്നു. ഈ കാരണങ്ങളുടെ പേരിൽ അമ്മ ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണ വീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് അമ്മ. കടുത്ത നിറങ്ങൾ ഇഷ്ട്ടമുള്ള അമ്മ നിറം മങ്ങിയ സാരികൾ ഉടുത്ത് കളിയാക്കലുകളെ അതിജീവിച്ചു. പ്രിയപ്പെട്ട നിറമുള്ള സാരീ ഉടുത്തപ്പോഴൊക്കെ ഒന്നൂടി കറുത്തു എന്നുള്ള ചിരിയോട് കൂടിയുള്ള വർത്തമാനങ്ങൾ അമ്മ കേട്ട് കൊണ്ടിരുന്നു.
ചുമപ്പും നീലയും നിറമുള്ള ഭംഗിയുള്ള സാരികൾ അലമാരയുടെ അടിത്തട്ടിൽ മടക്കി വെച്ച്, എവിടെയെങ്കിലും യാത്ര പുറപ്പെടുപ്പോൾ ആ സാരികൾ ഓരോന്നായി ശരീരത്തോട് ചേർത്ത് വെച്ച് ഇതെനിക്ക് ചേരില്ലല്ലേ, ഇതുടുത്താൽ ഞാൻ ഒന്നൂടി കറുക്കും അല്ലെ എന്ന് അമ്മ പറയാറുണ്ട്, അങ്ങനെ അമ്മ പറയാനുള്ള കാരണക്കാർ അതുവരെ നീ കറുത്തതല്ലേ ഈ നിറങ്ങൾ ഒന്നും നിനക്ക് ചേരില്ലെന്ന് അമ്മക്ക് ചുറ്റും നിന്ന് പറഞ്ഞവരാണ്..
അമ്മ പൊട്ട് തൊടാറില്ല, പൊട്ട് തൊട്ടാൽ ഒന്നൂടി കറുപ്പ് കൂടുതൽ തോന്നുമെന്ന അഭിപ്രായം അമ്മക്ക് ചുറ്റും നിരവധി വട്ടം വന്ന് പോയിട്ടുണ്ട്.. ഇഷ്ട്ടപെട്ട നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കാതെ, പൊട്ട് തൊടാതെ അമ്മ വല്ലാതെ body shaming നേരിട്ടുണ്ട്. എന്റെ കല്യാണത്തിന് സാരീ എടുക്കുമ്പോൾ ഒരു ചുമന്ന പട്ട് സാരീ എടുത്ത് ശരീരത്തോട് ചേർത്തിട്ട് ഇതെനിക്ക് ഇഷ്ട്ടായി പക്ഷെ ഇതുടുത്താൽ ഒന്നൂടി കറുപ്പ് തോന്നുമെന്ന് പറഞ് അമ്മ ആ സാരീ മാറ്റിവെച്ചു...
കല്യാണ തലേന്ന് ആ ചുമന്ന പട്ട് സാരീയാണ് ഞാൻ അമ്മക്ക് സമ്മാനം നൽകിയത്, അമ്മ ഇതുടുത്താൽ മതി എന്ന് ശാസിക്കുകയും ചെയ്തു.പിറ്റേന്ന് അമ്മ ആ സാരിയുടുത്തു, പൊട്ട്തൊട്ടു, മുല്ലപ്പൂ ചൂടി.....നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകൾ കുട്ടികാലം മുതൽ കാണുന്നതാണ് ഞാൻ.. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ട്ടങ്ങളെ അമ്മയോട് കൂടെ ചേർക്കുക എന്നതായിരുന്നു... ഓസ്‌ക്കാർ വേദിയിൽ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ കണ്ടപ്പോൾ ഞാൻ ഓർത്തത് അമ്മയെയാണ്.. കാലങ്ങളോളം നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട അമ്മ.
പ്രതിക്കരിക്കാൻ എനിക്ക് അറിയാതിരുന്ന നാളുകളിൽ, നിറം മങ്ങിയ നിറങ്ങൾക്കുള്ളിൽ ഇഷ്ട്ടങ്ങൾ ഒളിപ്പിച്ച അമ്മ.... പല്ല് പൊങ്ങിയവനെ, മുടിയില്ലാത്തവനെ, കറുത്തവരെ, പൊക്കം ഇല്ലാത്തവരെ, കളിയാക്കി,ഒളിഞ്ഞും തെളിഞ്ഞും ചിരിച്ച് അവരെ വേദനിപ്പിച്ച് കരയിപ്പിക്കലാണ് കാലങ്ങളായി നമ്മൾ ചെയ്യുന്നത്, കുറവുകളുള്ള ശരീരത്തിലെ വിശാലമായ മനസ് ആരും കാണാൻ ശ്രെമിക്കുന്നില്ല എന്നതാണ് സത്യം.. ആരുടേയും ശരീരത്തെ കളിയാക്കരുത് എന്നതാണ് നമ്മൾ ആദ്യം പഠിക്കേണ്ടുന്ന പാഠം,..
https://www.facebook.com/Malayalivartha