ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി; മീൻകടയിലെ ജീവനക്കാരനായ അസം സ്വദേശി മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ

ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി മീൻകടയിലെ ജീവനക്കാരനായ അസം സ്വദേശി മരിച്ചു. ഗോമതിക്കവലയിലെ ഗോപുവിന്റെ ഉടമസ്ഥതയിലുള്ള മീൻകടയിൽ ജോലി ചെയ്യുന്ന അസം സ്വദേശി ഹേമന്ദാണ് മരിച്ചത്. അപകടത്തിൽ കടയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാർ ഇടിച്ചു തകർത്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിലെത്തി ചിങ്ങവനം ഗോമതിക്കവലയിലെ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങി.
വയനാട്ടിൽ നിന്നും അടൂരിലെ കുടുംബവീട്ടിലേയ്ക്കു പോകുകയായിരുന്ന മൂന്നംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട് ഗൂഡല്ലൂർ പാലയ്ക്കാത്തൊടിയിൽ സമീർ (28)ആണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇദ്ദേഹമാണ് കാർ ഓടിച്ചിരുന്നത്. സമീർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയിൽ നിന്നും പുറത്തെടുത്തു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മീൻകടയിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























