ജനങ്ങളോട് നിങ്ങൾ കാണിക്കുന്ന അനീതിയാണിത്; കേന്ദ്രം നികുതി കുറച്ചത് പെട്രോൾ, ഡീസൽ വില വർദ്ധനയുടെ ഭാരം കുറയ്‌ക്കാനാണ്; കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന വില കുറയ്ക്കാത്തത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ ദിവസം ഓൺലൈൻ യോഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടതാണ് ഇന്ധന വില കുറയ്ക്കാൻ. എന്നാൽ കേരളം അടക്കം ഏഴു സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചില്ല. ഇതിനെ മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിക്കുകയാണുണ്ടായത് .
ഈ വിമർശനം വന്നതോടെ കേരളത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നികുതി കുറയ്ക്കില്ലെന്ന് വീണ്ടും തറപ്പിച്ച് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ അദ്ദേഹം പ്രതിഷേധിച്ചു. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി വാറ്റ് നികുതി കുറയ്ക്കാനാവശ്യപ്പെട്ടത്.
എന്നാൽ ഈ നിർദേശം കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്. ജനങ്ങളോട് നിങ്ങൾ കാണിക്കുന്ന അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് സ്ഥിതിഗതി വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി ഓൺലൈൻ യോഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിന് വേണ്ടിവീണാ ജോർജാണ് പങ്കെടുത്തത്.അപ്പോഴായിരുന്നു പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. കേന്ദ്രം നികുതി കുറച്ചത് പെട്രോൾ, ഡീസൽ വില വർദ്ധനയുടെ ഭാരം കുറയ്‌ക്കാനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ജനങ്ങളുടെ ക്ഷേമം മുൻനിറുത്തി നികുതിയിളവ് നൽകി കഴിഞ്ഞു.
കർണാടകത്തിന് 5000 കോടി, ഗുജറാത്തിന് 4000 കോടി രൂപയോളമാണ് വരുമാനം ലഭിക്കുന്നത്. കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബറിൽ കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയത് പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് ലിറ്ററിന് പത്തുരൂപയുമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധനനികുതി കുറയ്ക്കാനാവില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്. കേരളത്തിന്റെ പേര് പ്രധാനമന്ത്രി പരാമർശിച്ചതിൽ പ്രതിഷേധമുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പെട്രോൾ,ഡീസൽ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് സെസും നികുതിയും കേന്ദ്രം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2017ൽ 9 രൂപയായിരുന്നു സെസ്. എന്നാൽ ഇപ്പോൾ അത് 31 രൂപയായി ഉയർന്നു .ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു .
https://www.facebook.com/Malayalivartha

























