ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ.. ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചത്.. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു... ഈ റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്ന് തുറന്നടിച്ച് ജെബി മേത്തർ

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടൻ വിജയ് ബാബുവിന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശി ആയിരുന്നു ഈ മാസം 22 - ന് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയായിരുന്നു അന്വേഷണം തുടങ്ങിയത്. ഇപ്പോഴിതാ
വിജയ് ബാബുവിനെതിരെ പ്രതികരണവുമായി എം പിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ജെബി മേത്തർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ വ്യക്തമാക്കി. വാർത്താ കുറിപ്പ് വഴിയായിരുന്നു ജെ ബി മേത്തറുടെ പ്രതികരണം ഉണ്ടായത്. ലൈംഗിക അതിക്രമത്തിന് ഇരയായ നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ വന്ന് വെളിപ്പെടുത്തുകയാണ് ചെയ്തത്.
ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചതെന്നും ജെ ബി മേത്തർ ആരോപിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു. സിനിമ മേഖലയിലുള്ളവരും പൊതു സമൂഹവും ഈ ആവശ്യം ഇപ്പോഴും ഉന്നയിക്കുകയാണ്. എന്നാൽ, റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്നും മേത്തർ പ്രതികരിച്ചു.
നയനാർ പണ്ട് പറഞ്ഞത് പോലെ നാട്ടിൽ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോൾ പിണറായി സർക്കാർ അനങ്ങാപ്പാറ ആയി നിൽക്കുകയാണെന്നും ജെ ബി മേത്തർ പറഞ്ഞു. പാർട്ടിയിൽ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ പോലും നടപടിയെടുക്കാൻ സർക്കാർ മുന്നോട്ട് വരുന്നില്ല. ഇത്തരം കാര്യങ്ങളെ ഏതു രീതിയിൽ സമീപിക്കുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും പരാതി ഉയർന്നു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























