തുടന്വേഷണത്തിനായി അവശേഷിക്കുന്നത് ഇനി 1 മാസവും 2 ദിവസവും മാത്രം, നടിയെ അക്രമിച്ച കേസില്‍ പുതിയ നീക്കവുമായി എഡിജിപി, അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണം, നിര്‍ദേശവുമായി പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി, കാവ്യ മാധവന്‍ അടക്കമുള്ളവരുടെ മൊഴി എടുക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കും

നടിയെ അക്രമിച്ച കേസില്‍ പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു യോഗം ചേര്‍ന്നത്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അന്വേഷണ സംഘത്തിന് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശം നൽകി.
തുടരന്വേഷണത്തിലും എഡിജിപി സംതൃപ്തി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എ.ഡി.ജി.പിയുമായി പങ്കുവെച്ചു. കേസിന്റെ തല്‍സ്ഥിതി അന്വേഷണ ഉദ്യോഗസ്ഥര്‍ എ.ഡി.ജി.പിയെ അറിയിച്ചു.കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൂടുതല്‍ പേരുടെ മൊഴി കൂടി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം.
കേസില്‍ കാവ്യ മാധവന്‍ അടക്കമുള്ളവരുടെ മൊഴി എടുക്കാന്‍ വൈകുകയാണ്.ഇത് അന്വേഷണത്തെ ബാധിക്കുന്നതായാണ് വിലയിരുത്തല്‍. ഇനി 1 മാസവും 2 ദിവസവും മാത്രമാണ് കേസിന്റെ തുടന്വേഷണത്തിനായി അവശേഷിക്കുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കവും ക്രൈം ബ്രാഞ്ച് ആരംഭിച്ചു.
ഇതിനായി ബാലചന്ദ്രകുമാറിന് എതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം, ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു.
അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളുമാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.
അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ ഉള്‍പ്പെടെയാണിത്. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു.
നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha






















