കേരളത്തിൽ ഇന്നും വൈദ്യുതി മുടക്ക്! 15 മിനിറ്റ് പവർകട്ട്... സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിട്ടാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്പാദനം കുറച്ചിരുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4,580 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായ വര്‍ദ്ധനവും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവ് മൂലവും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് പ്രശ്നം തീരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും കെഎസ്ഇബിയും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരുമെന്നും കെഎസ്ഇബി അറിയിച്ചു.
ദേശീയതലത്തിൽ ആവശ്യത്തിലും 10.7 ജിഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. കൽക്കരി ലഭ്യതയിലെ കുറവും ആവശ്യം കൂടിയതുമാണ് കാരണം. മധ്യപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, ജമ്മു- കശ്മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്ര സംസ്ഥാനങ്ങളിലും നിയന്ത്രണമുണ്ട്. നിലവിൽ കെ.എസ്.ഇ.ബിയുടെ കരാറുള്ള ദീർഘകാല നിലയങ്ങളിൽ കൽക്കരിക്ഷാമം നേരിടുന്നില്ല. ഇത് സംസ്ഥാനത്തിന് ആശ്വാസമാണ്. വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ നേരിടുന്നതിന് ബദൽ മാർഗം ബോർഡ് തേടുന്നുണ്ട്.
ഏറെനാളായി ഉപയോഗിക്കാത്ത കോഴിക്കോട് ഡീസൽ പ്ലാന്‍റിൽ ഇന്ധനം ശേഖരിക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണ്. ഏറെ നാളായി സംസ്ഥാനം വൈദ്യുതി വാങ്ങാത്ത കായംകുളം എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതും ആലോചിക്കുന്നുണ്ട്. പുറത്തേക്ക് വൈദ്യുതി വിൽപന നിയന്ത്രിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കൂടുതൽ താപവൈദ്യുതി ലഭ്യമായാലേ വിൽപന തുടരൂ.
https://www.facebook.com/Malayalivartha



























