ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നത്; പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കുവാൻ നീക്കം

കേരളത്തിലെ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. അതിനായി ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങൾ ബിജെപി മെനയുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നത്.
വിരമിച്ച ഒരു ബിഷപ്പ്, കേരള കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാസങ്ങള്‍ക്ക് മുന്നേ ചര്‍ച്ചകൾ തുടങ്ങിയത്. അടുത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. മാത്രമല്ല കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് നീക്കമായിട്ടാണ് ഇതിനെ കരുതുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വവും ഇവർക്കുണ്ട്. തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കുവാൻ ലക്ഷ്യമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചായിരുന്നു പെന്തകോസ്തു വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി പി രാധാകൃഷ്ണനുമായി വ്യാഴാഴ്ച്ച രാവിലെ കൂടികാഴ്ച്ച നടത്തുകയും ചെയ്തു. ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച്ച മന്ത്രി സന്ദര്‍ശിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് ലഭ്യമാകുന്ന സൂചനയാണ്.
https://www.facebook.com/Malayalivartha



























