അമേരിക്കക്കാരി 'റോസ്മേരി' അയച്ച പിറന്നാള്‍ സമ്മാനം; സുന്ദരിയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോഴേ ഇഷ്ടമായി! ഓണ്‍ലൈനില്‍ പരിചയപ്പെട്ടത് കപ്പല്‍ ജീവനക്കാരിയും ബിസിനസുകാരിയുമായ അമേരിക്കന്‍ വനിത എന്നപേരില്‍.... പ്രവാസിയില്‍നിന്ന് 1.6 കോടി രൂപ തട്ടി, ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തപിന്നാലെ സംഭവിച്ചത്... അവസാനം എല്ലാം പൊളിച്ചടുക്കി കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് നാഗാലന്‍ഡ് സ്വദേശിയെ പിടികൂടി

ഓൺലൈൻ തട്ടിപ്പുകൾ ഇക്കാലത്ത് പലവിധത്തിലാണ് നടക്കുന്നത്. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെടുന്നവരുടെ എണ്ണം ഏറുകയാണ്. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് കഥയാണ് പുറത്ത് വരുന്നത്. അമേരിക്കന്‍ വനിത എന്നപേരില്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രവാസി മലയാളിയില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ കേസില്‍ നാഗാലന്‍ഡ് സ്വദേശി അറസ്റ്റിലായതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്ത പുറത്ത് വന്നത്. കൊഹിമ സ്വദേശി യാമ്പമോ ഒവുങ് (33) എന്നയാളെ ഡല്‍ഹിയില്‍ നിന്നാണ് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് കയ്യോടെ പിടികൂടിയത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്.
സംഭവത്തിന് പിന്നാലെ വലിയ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിപ്പിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് വിദേശവനിതയെ പ്രവാസി പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു ഇതിന്റെ തുടക്കം. ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുക്കുകയുണ്ടായി. 47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
അതോടൊപ്പം തന്നെ പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പോലീസില്‍ പരാതിനല്‍കിയിരുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ഡല്‍ഹി കിഷന്‍ഗഡില്‍ നിന്നാണ് പ്രധാനപ്രതിയായ യാമ്പമോ ഒവുങ്ങിനെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.എസ്.ബിനു, സിവില്‍ പോലീസ് ഓഫീസര്‍ ജി.കെ.സജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി. പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ് ആയി ജോലിചെയ്തുവരികയായിരുന്നു ഇയ്യാൾ. പട്യാല മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിലേക്ക് വാറന്റ് അനുവദിക്കുകയുണ്ടായി. തിങ്കളാഴ്ച കൊല്ലം കോടതിയില്‍ ഹാജരാക്കുന്നതാണ്.
അതിസായം സംഭവത്തിന് തുടക്കം എന്നത് അമേരിക്കക്കാരി 'റോസ്മേരി' അയച്ച പിറന്നാള്‍ സമ്മാനമാണ്. ഇതുമൂലമാണ് പ്രവാസി മലയാളിക്കു 1.6 കോടി നഷ്ടമായത്. ഫെയ്സ്ബുക്കിലൂടെയാണ് കപ്പല്‍ ജീവനക്കാരിയും ബിസിനസുകാരിയുമായ റോസ്മേരിയെ മലയാളി പരിചയപ്പെട്ടത്. സുന്ദരിയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ചാറ്റിങ് സൗഹൃദവും അതിനപ്പുറവുമുള്ള ഹൃദയബന്ധവുമായി വളരുകയായിരുന്നു.
ചാറ്റ് ചെയ്തതിലൂടെ അമേരിക്കവിട്ട് കേരളത്തിലെത്തി ബിസിനസ് ചെയ്യാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും അവര്‍ വാഗ്ദാനം നല്‍ക്കുകയായിരുന്നു. കപ്പലില്‍ ജോലിയായതിനാല്‍ തന്നെ ആറുമാസം കഴിഞ്ഞേ ഇനി കരയ്‌ക്കെത്തൂ എന്നും വന്നാലുടനെ തന്നെ കേരളത്തിലെത്തുമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. ഇത്തരത്തിൽ സൗഹൃദം വളരുന്നതിനിടെയാണ് നായകന്റെ പിറന്നാളെത്തുന്നത്. പിറന്നാളിന് വിലപിടിപ്പുള്ള സമ്മാനം നല്‍കുമെന്നും വേണ്ടെന്നു പറയരുതെന്നും ഇവർ അഭ്യര്‍ഥന ചെയ്തു . ഒടുവില്‍ വഴങ്ങി. പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഡല്‍ഹി കസ്റ്റംസില്‍നിന്ന് വിളിയെത്തുകയുണ്ടായി. വലിയ വിലപിടിപ്പുള്ള സമ്മാനം എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമായിരന്നു ഇവരുടെ അറിയിപ്പ്.
എന്നാൽ ഓരോ തവണ തുക അടയ്ക്കുമ്പോഴും കൂടുതല്‍ വിളികളെത്തുകയായിരുന്നു. പിന്നീട് ഭീഷണിയായി മാറി. ഇതോടെയാണ് റോസ്മേരി ചതിച്ചെന്ന് നായകന് മനസ്സിലായത് പോലും. കേസന്വേഷിച്ച സൈബര്‍ ക്രൈം പോലീസ് റോസ്മേരിയെ തേടി കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് ചെറുതല്ലെന്നു കണ്ടെത്താൻ കഴിഞ്ഞത്. റോസ്മേരിയെന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്കുണ്ടാക്കി പ്രവാസിയെ വലയിലാക്കി പണം തട്ടിയതിന് പിന്നിൽ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘമാണ്. 16 അക്കൗണ്ടിലേക്ക് 46 തവണയായാണ് പണം കൈമാറിയിരിക്കുന്നത്.
എല്ലാം വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത ബാങ്കുകളിലുമാണ് പോയിരിക്കുന്നത്. എന്നാൽ പിടിയിലായ മുഖ്യപ്രതി നാഗലാന്‍ഡ് സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറിയത് ആറുലക്ഷം രൂപയാണ്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും ഉദ്യോഗസ്ഥര്‍ പോയിരുന്നു.
അങ്ങനെ രണ്ടാഴ്ചയായി ഡല്‍ഹിയില്‍ തങ്ങിയാണ് പ്രതിയെ പിടികൂടിയത്. പ്രസിദ്ധമായ തോക്കുചൂണ്ടി കവര്‍ച്ചയില്‍ ഡല്‍ഹിയില്‍ പോയി പ്രതികളെ അറസ്റ്റുചെയ്ത് കീര്‍ത്തി നേടിയ റൂറല്‍ പോലീസിന് മറ്റൊരു നേട്ടം കൂടിയാണ് സൈബര്‍ ക്രൈം കേസിലും പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha























