അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു; അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരും; മെയ് 26 മുതൽ മെയ് 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിലും കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നു.തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.
കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു. 2022 മെയ് 26 മുതൽ മെയ് 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾപാലിക്കണം.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിലും കേരള തീരത്തും അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കൂടാതെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha


























