വല്ലാത്തൊരു ലോകം... വീട്ടുകാര്‍ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസവുമായി ആദിലയും നൂറയും കേരളം വിടുന്നു; ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല; ആധാറുള്‍പ്പെടെ രേഖകള്‍ വീട്ടുകാരുടെ കൈവശമാണ്; അത് ലഭിച്ചാലുടന്‍ നാടുവിടും

കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ചചെയ്യുന്ന രണ്ട് യുവതികളാണ് ആദില നസ്രിനും (22) ഫാത്തിമ നൂറയും (23). സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി നല്‍കിയതോടെയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാനും കോടതി അനുവദിച്ചു.
കോടതിവിധി വന്നിട്ടും ജീവിക്കാനുള്ള സാഹചര്യം നഷ്ടമായതോടെ ഇവര്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്. വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് പറഞ്ഞ് നാടുവിടാനൊരുങ്ങുന്നു.
വീട്ടുകാര്‍ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസമുണ്ട് ഇരുവര്‍ക്കും. ഒന്നരവര്‍ഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ആദില. ഗൂഗിളും യു ട്യൂബും വഴികാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തക ധന്യ മാര്‍ഗദര്‍ശിയായി. പഠനകാലത്തു തന്നെ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് ക്‌ളാസു നടത്തി ഇരുവരും പണം സമ്പാദിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധാറുള്‍പ്പെടെ രേഖകള്‍ വീട്ടുകാരുടെ കൈവശമാണ്. അത് ലഭിച്ചാലുടന്‍ നാടുവിടും.
ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും പറഞ്ഞു. സൗദി അറേബ്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ പഠനത്തിനിടെയാണ് നസ്രിന്റെയും നൂറയുടെയും സൗഹൃദം പ്രണയമായത്. എന്നാല്‍ മക്കളുടെ സൗഹൃദത്തില്‍ കളങ്കം കണ്ടെത്തിയ രക്ഷിതാക്കള്‍ ഇരുവരെയും നാട്ടിലേക്കയച്ചു. ഡിഗ്രി കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് ഉറപ്പ്‌നല്‍കിയതിനെ തുടര്‍ന്നാണ് ആലുവ സ്വദേശിയായ ആദിലയെ കോളേജില്‍ ചേര്‍ത്തത്. കോഴിക്കോട് താമരശേരി സ്വദേശിയായ നൂറ നാട്ടില്‍ ബി.എ ഇംഗ്‌ളീഷിനും ചേര്‍ന്നു.
ഡിഗ്രി ഫലത്തിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലെത്തിച്ചു. 24ന് നൂറയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. ചെറുത്ത ഇരുവര്‍ക്കും മര്‍ദ്ദനമേറ്റു. ആദില വീട്ടില്‍ നിന്നു പുറത്തായി. രക്ഷകനായി കോടതി28ന് ആദില ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നൂറയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വീട്ടുകാര്‍ രേഖാമൂലം നല്‍കിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ആവശ്യപ്പെട്ടിരുന്നു.
സ്വവര്‍ഗാനുരാഗികളായ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആദില മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. സൗദിയിലെ സ്‌കൂളില്‍ തുടങ്ങിയ സൗഹൃദം പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ ഇറങ്ങിയപ്പോള്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ച് വേര്‍പെടുത്തി. തുടര്‍ന്നാണ് ആദില പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിച്ചത്.
" f
https://www.facebook.com/Malayalivartha

























