പിണറായി എന്നെ വേട്ടയാടുന്നു... പ്രതികാരം ചെയ്യുന്നുണ്ട് വിജയാ! കലിതുള്ളി പി. സി. ജോർജ്... 100 പവനും 65 ലക്ഷവും ഡോളറും വീണ്ടെടുക്കാൻ സ്വപ്നയും

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേട്ടയാടുകയാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജലീൽ കൊടുത്ത പരാതിയിൽ താൻ രണ്ടാം പ്രതിയാണ്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാൻ താനും സ്വപ്‌നയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഇതിൽ ചിരി വരുന്നു. തനിക്കെതിരെയെടുക്കുന്ന എത്രാമത്തെ കേസാണ്. രാജ്യത്തെ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിച്ചുവെന്നാണ് ഒരു കേസ്.
എറണാകുളത്തും രജിസ്റ്റർ ചെയ്ത കേസ് ഇതുപോലെ തന്നെ. കോടതിയിൽ താനൊരു നഷ്ടപരിഹാരത്തിന് കേസ് കൊടുത്താൽ ആര് ഇത് തരും? ഇതെല്ലാം താൻ ക്ഷമിക്കുന്നതാണ്. എന്തെന്നു വച്ചാൽ പൊതുപ്രവർത്തകൻ ആണ്. ഏഴ് പ്രാവശ്യം എംഎൽഎ ആയ ആളാണ് താൻ. ആ തന്നോട് ആണ് മുഖ്യമന്ത്രി ഈ വൃത്തികേട് കാണിക്കുന്നതെന്നും പി. സി. ജോർജ് വ്യക്തമാക്കി.
തന്നെ നിരന്തരം വേട്ടയാടുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികാരം ചെയ്യും. അതിൽ യാതൊരു സംശയവും ഇല്ല. ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. മുഖ്യമന്ത്രിക്ക് അധികാരം നഷ്ടമാകുമെന്ന ഭയമാണ്. സരിത നായർ തനിക്കെതിരെ പറയുന്ന കാര്യങ്ങൾക്ക് മറുപടിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. മാന്യമായ പ്രതികാരം ആയിരിക്കും അത്. സത്യങ്ങൾ എന്താണെന്ന് പോലീസിനോട് താൻ വെളിപ്പെടുത്തും. ഭരിച്ച വകുപ്പുകളിലെല്ലാം അഴിമതി നടത്തിയ ആളാണ് പിണറായി വിജയൻ. അതിൽ ആർക്കും സംശയമില്ലെന്നും പി. സി. ജോർജ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.
ഗൂഢാലോചന നടത്തി വെളിപ്പെടുത്തല്‍ നടത്താന്‍ പി. സി. ജോര്‍ജ് തന്നെ പ്രേരിപ്പിച്ചെന്ന് കേസിലെ സാക്ഷിയായ സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടിസ് നല്‍കിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്.
അതോടൊപ്പം, അന്വേഷണസംഘം പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി എൻഐഎ കോടതി ഇന്നു പരിഗണിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും സ്വപ്ന ഹർജി നൽകിയിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒളിവിൽ പോയ സ്വപ്നയെ, ബെംഗളൂരുവിൽനിന്നു പിടികൂടിയ ഘട്ടത്തിലാണ് അവരുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍ഐഎ സംഘം പിടിച്ചെടുത്തത്. ഇതു തിരിച്ചുകിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം.
തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് സ്വപ്‌ന ഹര്‍ജിയിൽ ആവശ്യപ്പെട്ടു. 625 പവന്‍ സ്വര്‍ണം വിവാഹാവശ്യത്തിനായി വാങ്ങിയതാണെന്നും ഇതില്‍ 112 പവനാണ് പിടിച്ചെടുത്തതെന്നും സ്വപ്‌ന പറയുന്നു.
ഇതിനിടെ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്‍നയുടെ ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്‍ന കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാൻ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കുകയായിരുന്നു.
ഗൂഢാലോചന കേസില്‍ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എച്ച്.ആർ.ഡി.എസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്.
സ്വപ്നയെ കാണാന്‍ ആരൊക്കെ വന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എച്ച്.ആർ.ഡി.എസിലെ മുന്‍ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മുന്‍ ഡ്രൈവര്‍, ഫ്ലാറ്റിലെ സഹായി എന്നിവരുടെ മൊഴിയാണ് എടുത്തത്. സരിത്തിനെ വിജിലന്‍സ് അപ്രതീക്ഷിതമായി കസ്റ്റഡിയില്‍ എടുത്ത ദിവസമാണ് ഇരുവരും ജോലി ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha
























