പിസിയെ വീണ്ടും പൂട്ടി! ഇത്തവണ ലൈംഗിക പീഡനം... അറസ്റ്റ് രേഖപ്പെടുത്തി പോലീസ്... പരാതി നൽകിയത് സോളാർ കേസ് പ്രതി

ലൈംഗിക പീഡന പരാതിയിൽ മുൻ എം എൽ എ പി സി ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അല്പസമയത്തിനകം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യും. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.
354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊഗനിസബിൾ ഒഫൻസായി തന്നെയാണ് ഈ രണ്ടിനേയും കാണുന്നത്. ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്.
ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. എന്നാല്‍ രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോര്‍ജിന്‍റെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താന്‍ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി സി ജോര്‍ജ് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ പി സി ജോർജ് ഇന്ന് രംഗത്തെത്തിയിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ്. ഞാൻ ഒരു വൃത്തികേടും കാണിച്ചിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നുണയാണെന്ന് തെളിയുമെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് രാവിലെ അദ്ദേഹം പ്രതികരിച്ചത്.
മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തു. ലാവ്‌ലിൻ കേസ് വന്നാൽ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. ഏഴു തവണ എം എൽ എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാം. പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. തനിക്കെതിരെ നിരന്തരം കേസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























