കടുത്ത നടപടിയിലേക്ക്... ലോക രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുെ്രെകന്‍; ഇന്ത്യ, ജര്‍മനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി; ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന യുക്രൈന്റെ നടപടിയില്‍ അമ്പരപ്പ്
യുക്രൈന്‍ റഷ്യ യുദ്ധം എന്ന് തീരുമെന്നറിയാതെ അനിശ്ചിതമായി തുടരുകയാണ്. അതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലെന്‍സ്‌കി രംഗത്ത്. ഇന്ത്യ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡര്‍മാരെ പുറത്താക്കിയതായി യുക്രൈന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് അറിയിച്ചു.
എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവില്‍, ജര്‍മ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈന്‍ അംബാസഡര്‍മാരെ പുറത്താക്കുന്നതായി സെലെന്‍സ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവില്‍ പറയുന്നില്ല.
റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്നും സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജര്‍മനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തില്‍ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
കിയവിലെ ജനവാസ കെട്ടിടങ്ങള്‍ക്ക് നേരെ നടന്ന മിസൈലാക്രമണത്തില്‍ റഷ്യന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് ചെയ്തവരെയും അവര്‍ക്ക് പിന്നിലുള്ളവരെയും ഞങ്ങള്‍ കണ്ടെത്തുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
പൈലറ്റുമാരും അവരെ അയച്ചവരെയും ഞങ്ങള്‍ കണ്ടെത്തുമെന്ന് ഓര്‍ക്കുക. ഇത് യുദ്ധക്കുറ്റമാണ്. ഇതിന്റെ വിധി നിങ്ങളയൊക്കെ കാത്തിരിക്കുകയാണെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.
നാലോളം സ്‌ഫോടനങ്ങളാണ് കിയവിനു സമീപം ഞായറാഴ്ച നടന്നത്. ഞായറാഴ്ച ജി 7 ഉച്ചകോടിക്കായി ജര്‍മനിയില്‍ ലോക നേതാക്കള്‍ ഒത്തുചേര്‍ന്ന സമയത്താണ് മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ ക്രൂര നടപടിയാണ് ഇതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ നമ്മളെല്ലാവരും ഒരുമിക്കണമെന്നും ഉച്ചകോടിയില്‍ അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു.
യുക്രയ്‌നിലെ റഷ്യന്‍ സൈനിക നടപടിക്ക് വര്‍ഷാവസാനത്തോടെ അന്ത്യം കാണാന്‍ ജി 7 രാഷ്ട്രങ്ങളുടെ സഹായം തേടി ഉക്രയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്‌സില്‍ ത്രിദിന ഉച്ചകോടി ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശൈത്യകാലം പിന്നിട്ടാല്‍ യുദ്ധം അനന്തമായി നീളാനിടയുണ്ടെന്നും റഷ്യക്കെതിരായ ഉപരോധം കടുപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
യുക്രയ്ന്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയിലൂടെ ശ്രമിക്കുന്നതിനൊപ്പം യുക്രയ്‌ന് കൂടുതല്‍ ആയുധങ്ങളും നല്‍കുമെന്ന് ജി 7 നേതാക്കളും വ്യക്തമാക്കി. ആവശ്യമായത്രയും കാലം ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ സമ്മര്‍ദത്തിലാക്കും. വിവിധ രാജ്യങ്ങളിലെ റഷ്യന്‍ നിക്ഷേപം ഉക്രയ്‌നെ പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കാനും ഉച്ചകോടി തീരുമാനിച്ചു.
അവികസിത രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ചൈന 2013ല്‍ പ്രഖ്യാപിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തിന് ബദല്‍ പദ്ധതിയൊരുക്കാനും ധാരണയായി. ഇതിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 60,000 കോടി ഡോളര്‍ സമാഹരിക്കും. കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി.
"
https://www.facebook.com/Malayalivartha