എല്ലാം മായാജാലം, തെളിവില്ല...! പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ സർക്കാർ, പോലീസ് തെളിവ് നശിപ്പിച്ചു...കേസ് തനിക്കെതിരെ തിരിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമം നടത്തി, പിണറായി പോലീസിനെ തിരിഞ്ഞുകൊത്തി സ്വാമി സന്ദീപാനന്ദഗിരി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ നാലുവർഷം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ കുറിച്ച് ഒരു തുമ്പു വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ നാലുവർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിയെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
എന്നാൽ പോലീസ് തെളിവ് നശിപ്പിച്ചെന്ന ആരോപണവുമായി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. ‘ തത്വമസി.. അത് നീ തന്നെയാകുന്നു’ എന്ന കുറിപ്പോടെ സന്ദീപാനന്ദഗിരിയുടെ ചിത്രവും പങ്കുവച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്.
2018 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു.
ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.
ആശ്രമത്തിന് തീപിടിച്ച് നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ എത്രയും വേഗം പ്രതികളെ പിടിക്കുമെന്നും എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ട് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പ്രതികളിലേക്കെത്തുന്ന ഒരു വിവരവും കണ്ടെത്താൻ സാധിച്ചിച്ചില്ല
https://www.facebook.com/Malayalivartha

























