അതിനും സംശയം... നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് സംശയം; മെമ്മറി കാര്‍ഡ് മൂന്നു കോടതികളുടെ കസ്റ്റഡിയില്‍ ഇരുന്നപ്പോഴും അനുമതിയില്ലാത്തെ തുറന്നു പരിശോധിച്ചതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ വാദങ്ങള്‍ ശരിയാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഫോറന്‍സിക് പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് മൂന്നു കോടതികളുടെ കസ്റ്റഡിയില്‍ ഇരുന്നപ്പോഴും അനുമതിയില്ലാത്തെ തുറന്നു പരിശോധിച്ചതായി ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ഫോണില്‍ 'നിഖില്‍' എന്ന പേരില്‍ ലോഗിന്‍ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്‌ടോപുമായി ഘടിപ്പിച്ചാണു കാര്‍ഡ് പരിശോധിച്ചത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബര്‍ 13 ന് രാത്രി 10.58ന് ആന്‍ഡ്രോയിഡ് ഫോണിലിട്ടാണു കാര്‍ഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാര്‍ഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാര്‍ഡ് പരിശോധിച്ചതെന്നും ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി.
ഇതോടെ ഇനി കോടതിയുടെ ഇടപെടല്‍ നിര്‍ണായകമാകും. ആര് മെമ്മറി കാര്‍ഡ് തുറന്നതെന്ന അന്വേഷണവും നടത്തേണ്ടി വരും. മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ അഥവാ ഹാഷ് വാല്യൂവില്‍ മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തി. കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളില്‍ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയില്‍ മാറ്റം കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരം കോടതി രേഖകളില്‍ ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ട്. കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്, ആന്‍ഡ്രോയ്ഡ് ഫോണ്‍ വിവോ ഫോണ്‍ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
സമൂഹമാധ്യമ ആപ്പുകള്‍ക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങള്‍ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും പരിശോധിച്ചിട്ടുള്ളത്.
കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തില്‍ 3 ആഴ്ച കൂടി അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു.
മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടാനുണ്ടെന്നും അതിനു ശേഷം ഹര്‍ജി പരിഗണിക്കണമെന്നും അതിജീവിത അറിയിച്ചു. പരിശോധന ഫലവും ഹര്‍ജിയും തമ്മില്‍ എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അതിജീവതയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആള്‍ ആണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നു കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























