ദുരിതപ്പെയ്ത്ത്: കുട്ടനാട്ടിൽ വീണ്ടും മട വീഴ്ച; വീട് തകർന്നു; ജാഗ്രതയിൽ ജനങ്ങൾ
മഴക്കെടുതിയിൽ കുടുങ്ങി ആലപ്പുഴയിലെ ജനങ്ങൾ. കുട്ടനാട്ടിൽ വീണ്ടും മട വീണു. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറന്നൂറു പാടത്താണ് മട വീണത്. പിന്നാലെ മട വീണതിനെ തുടർന്ന് ഒരു വീട് തകർന്നു. പുറം ബണ്ടിൽ താമസിക്കുന്ന ജയന്റെ വീടാണ് തകർന്നത്. മാത്രമല്ല ഇന്നലെ മട വീണ ചെമ്പടി ചക്കങ്കരി പാടത്തിന് സമീപത്തുള്ള പാടശേഖരത്തിലാണ് ഇപ്പോൾ മട വീണിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും ജാഗ്രത തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടുക്കി ചെറുതോണി ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. എറണാകുളത്ത് ഇതിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ നടത്തി.
എണ്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു.ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ജലനിരപ്പ് 773.50 മീറ്റര്‍ എത്തി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ശേഷമാണ് ഡാം തുറക്കാന്‍ സാധ്യത. പുഴയിലെ ജലനിരപ്പ് പത്ത് മുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha