ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി 58കാരിയെ വാടകയ്ക്ക് എടുത്തു:- സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് വ്യാജം:- പരാതിക്കാരി ഒളിവിൽ | നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാർ

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. സംവിധായകന് എതിരായ ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ എത്തിയതിന് പിന്നാലെയാണ് ബലാത്സംഗ കേസ് പുറത്തുവന്നത്. സംഭവത്തിൽ ദിലീപിന്റെ സുഹൃത്തായ സംവിധായകൻ വ്യാസൻ ഇടവണക്കാട് ഉൾപ്പെടെയുള്ള ആറു പേർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ...
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിയായ യുവതി പീഡന ആരോപണം ഉയർത്തിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ ഉന്നയിച്ച ആരോപണം.
പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാലാണ് പരാതി നൽകാതിരുന്നതെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. നടിയുടെ നീതിക്കായി ചാനലുകളിൽ എത്തി ബാലചന്ദ്രകുമാർ ധാർമികത പറയുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർക്കായിരുന്നു യുവതി പരാതി നൽകിയത്. തുടർന്ന് കമ്മീഷ്ണർ പരാതി എളമക്കര പോലീസിന് കൈമാറുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പിന്നീട് ഡിജിപിക്ക് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയമിച്ച് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് തെളിഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ദിലീപ് അനുകൂലികളും ദിലീപിനെ സംരക്ഷിക്കുന്നവരും ചേർന്ന് പണം നൽകി വാടകയ്ക്കാണ് പരാതിക്കാരിയെ കൊണ്ടുവന്നത്.
ദിലീപിന്റെ ആത്മസുഹൃത്തായ വ്യാസൻ ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു. സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുട്യൂബ് ചാനൽ ഉടമ ജസ്റ്റിൻ ഡൊണാൾഡ് എന്നിവർക്കും പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പീഡനം നടന്നു എന്ന് പറയുന്ന വീട്ടിൽ പരാതി നൽകുന്നതിന് മുൻപ് ജസ്റ്റിൻ ഡൊണാൾഡും മറ്റൊരു സിനിമാ പ്രവർത്തകനും എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ശേഖരിച്ചിരുന്നു. പരാതിക്കാരി നൽകിയ വ്യക്തിപരമായ ആരോപണങ്ങൾ ഉൾപ്പെടെ വ്യാജമാണെന്നും റിപ്പോർട്ടിൽ ഉണ്ട്. 48 വയസാണ് തനിക്കെന്നായിരുന്നു പരാതിക്കാരി പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഇവർക്ക് 58 വയസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഇവരുടെ മേൽവിലാസവും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. യുവതി മറ്റൊരു കേസിൽ അന്വേഷണം നേരിടുന്നയാളാണെന്നും പോലീസ് പറയുന്നു. അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചെന്നാണ് മറ്റൊരു കണ്ടെത്തൽ. ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇവർക്ക് ഇതിന് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതി വന്നത് മുതൽ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് സമൻസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിക്കാരിയായ യുവതി നിലവിൽ ഒളിവിലാണെന്നാണ് സൂചന. ഇവർക്കെതിരെ കേസ് എടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.
'താൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളാണ് പരാതിക്കാരി. ഒരു സ്ത്രീയെ പണം നൽകി വാടകയ്ക്കെടുത്ത് ദിലീപിന്റെ സുഹൃത്തുക്കളായവർ തന്നെ കൊണ്ടുവന്നതാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ വലിയ അത്ഭുതവും അതിശയവുമാണ് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha

























