വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി കൊലപ്പെടുത്തിയ കേസ്.... അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല, ക്രൂര മൃഗീയ കൊലപാതകമെന്ന് കോടതി, ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസില്‍ അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല.
ക്രൂര മൃഗീയ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി വിളപ്പില്‍ വില്ലേജില്‍ പേയാട് ചിറക്കോണം സ്വദേശി അരുണിന് (29) ജാമ്യം നിരസിച്ചത്.കൃത്യ ദിവസമായ 2021 ആഗസ്റ്റ് 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു.
കുറ്റകൃത്യത്തിന്റെ കാഠിന്യ തീവ്രത , ക്രിമിനല്‍ പശ്ചാത്തലം , സമാന കൃത്യങ്ങള്‍ ആവര്‍ത്തിക്കല്‍ , സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ , ശിക്ഷ ഭയന്നുള്ള ഒളിവില്‍ പോകല്‍ എന്നിവക്കുള്ള സാധ്യത പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്ന് വലിയ മല പോലീസ് റിപ്പോര്‍ട്ട് വിലയിരുത്തിയ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ നിന്നും മെയ്ഡ് ഓവര്‍ ചെയ്ത് ലഭിച്ച വിചാരണക്കോടതിയായ തിരുവന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തൊണ്ടിമുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി.
സെപ്റ്റംബര്‍ 24 ന് പ്രതിയെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട് അയക്കാനും വിചാരണ ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. സൂര്യഗായത്രിയെ 32 തവണ കുത്തി മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ക്രൂരമായി കുത്തി മരണം ഉറപ്പു വരുത്തിയ ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.
മൂന്നുദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ കുറ്റസമ്മത മൊഴിയായി കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. 2021 ഓഗസ്റ്റ് 30 നട്ടുച്ചക്ക് 1.30 മണിക്കായിരുന്നു സൂര്യഗായത്രി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കരിപ്പൂര് വാടക വീട്ടില്‍ കൊലപാതകം നടന്നത്. പിന്‍വാതിലൂടെ കയറിയാണ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൃത്യം ചെയ്തത്.
കുറ്റസമ്മത മൊഴി ഇപ്രകാരമാണ് : കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തെരഞ്ഞെടുത്തത്. വീടിന്റെ അടുക്കളഭാഗം വഴിയാണ് വീടിനു അകത്തെത്തിയത്. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണ് കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ കുത്തിയത്. മരണം ഉറപ്പിച്ച് മടങ്ങാന്‍ നേരത്ത് ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു മരണം ഉറപ്പാക്കി.
ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്ക് ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിനു നല്‍കിയ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
നേരത്തെ അരുണുമായി സ്‌നേഹബന്ധത്തിലായിരുന്ന സൂര്യ ഗായത്രി അതുപേക്ഷിച്ച് കൃത്യത്തിന് 4 വര്‍ഷം മുമ്പ് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തി. അരുണ്‍ മോഷണക്കേസ് പ്രതിയെന്നറിഞ്ഞതിനാലാണ് വീട്ടുകാര്‍ അരുണുമൊത്തുള്ള വിവാഹം നിരസിച്ചത്. കൊല്ലം സ്വദേശിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തിയത്. മാതാപിതാക്കളുടെ ഏക അത്താണിയായിരുന്നു.
https://www.facebook.com/Malayalivartha
























