മാല പൊട്ടിച്ചെടുത്ത് ഓടിയപ്പോൾ മുക്കുപണ്ടമാണെന്ന് വിളിച്ച് പറഞ്ഞ് വീട്ടമ്മ: അതേ ഓട്ടത്തിൽ കാൽനട യാത്രക്കാരിയോട് വഴി ചോദിക്കാനെന്ന വ്യാജേന സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപെടാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കാൽനട യാത്രക്കാരിയുടെ അഞ്ച് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തൊടുപുഴ - പാലാ റൂട്ടിൽ അറയ്ക്കപ്പാറയിലേക്കുള്ള ഇടവഴിയിൽ ഇന്നലെ രാവിലെ 11.45നാണ് യുവാവ് കാൽനട യാത്രക്കാരിയുടെ സ്വർണം പൊട്ടിച്ചെടുത്ത് ഓടി രക്ഷപെടാൻ നോക്കിയത്.
സംഭവത്തിൽ അടിമാലി തോക്കുപാറ ഇല്ലിക്കൽ അജിത്ത് (29) ആണ് അറസ്റ്റിലായത്. ചാലിക്കുന്നേൽ ചിന്നമ്മ ജോസിന്റെ (57) മാലയാണ് പൊട്ടിച്ചെടുത്തത്. സമീപത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു.
നാട്ടുകാർ പിന്നാലെയോടി ഇയാളെ പിടികൂടുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഇതേ റോഡിന്റെ മറുഭാഗത്തു വച്ച് കല്യാണി (87) എന്ന സ്ത്രീയുടെ മാലയും പൊട്ടിച്ചതായി ഇയാൾ സമ്മതിച്ചു.
അത് മുക്കുപണ്ടമാണെന്നു കല്യാണി വിളിച്ചു പറഞ്ഞതിനാൽ അജിത്ത് മറുവശത്തെത്തി ചിന്നമ്മയുടെ മാല പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























