ആഗ്രഹിച്ചത് സ്വന്തമാക്കാൻ പണം വാരിയെറിയുന്ന വ്യവസായി: ചാറ്റും, വിളിയും ബോധിച്ചപ്പോൾ ആവേശത്തിൽ എത്തി... പണി പാളി! രണ്ടിലൊന്ന് ആലോചിക്കാതെ എല്ലാത്തിനും തയ്യാറായി റീൽസ് ദമ്പതികൾ....

സോഷ്യൽ മീഡിയയിലൂടെ വ്യവസായിയുമായി പരിചയപ്പെട്ട് തേൻകെണിയിൽ വീഴ്ത്തിയ കേസിലെ മുഖ്യ സൂത്രധാരൻ പാലാ സ്വദേശി ശരത് വേറെയും കേസുകളിൽ പ്രതിയെന്ന് പോലീസ്. മോഷണം, ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുകളിലെ പ്രതിയാണ് ശരത്ത്. പ്രതികളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സമാന രീതിയിൽ മറ്റാരെയെങ്കിലും പ്രതികൾ കെണിയിൽ കുടുക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്.
പരാതിക്കാരനായ ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ 2018ലെ പ്രളയ സമയത്താണ് ശരത് പരിചയപ്പെട്ടത്. വീട്ടിൽ വെള്ളം കയറിയപ്പോൾ ശരതിനും കുടുംബത്തിനും അഭയം നൽകിയത് വ്യവസായിയായിരുന്നു. കുറച്ച് സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ ശരത് വ്യവസായിയെ കുറിച്ച് മനസ്സിലാക്കി. ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി പണം വാരിയെറിയാനുള്ള വ്യവസായിയുടെ മനസ്സറിഞ്ഞാണ് പിന്നീട് കെണിയൊരുക്കിയത്. ഇതിനായി സോഷ്യൽ മീഡിയയിലെ വൈറൽ ദമ്പതികളായ ഫിനിക്സ് കപ്പിളിനെ തെരഞ്ഞെടുക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ദേവുവിനും ഗോകുലിനും കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആഢംബര ധൂർത്തിലെ കടക്കെണിയിൽ നിൽക്കുന്ന സമയത്താണ് കൂടുതൽ പണം കണ്ടെത്താൻ വഴി തേടിയിരുന്ന ദമ്പതികൾ രണ്ടാമതൊന്ന് ആലോചിക്കാതെ തേൻ കെണിയൊരുക്കാൻ ശരതിനൊപ്പം കൂടിയത്. രണ്ടാഴ്ച കൊണ്ടാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം വീഴ്ത്തിയത്.
സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ശരത്ത് ഇരിങ്ങാലക്കുടയിലെ വ്യവസായിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. ഫോണില്‍ സംസാരിക്കണമെന്ന് വ്യവസായി പറഞ്ഞതോടെ ഇയാള്‍ ദേവുവിനെയും ഭര്‍ത്താവ് ഗോകുലിനെയും സമീപിച്ചു. നല്ലൊരു തുക ഇവര്‍ക്ക് വാഗ്ദാനം ചെയ്തതോടെ വ്യവസായിയുമായി ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ദേവു ഏറ്റെടുത്തു.
ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പാലക്കാടാണ് വീടെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നുമാണ് ദേവു വ്യവസായിയോട് പറഞ്ഞിരുന്നത്. നേരില്‍ കാണാനായി പാലക്കാട്ടേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 28-ാം തീയതി പാലക്കാട് എത്തിയ പരാതിക്കാരനെ ദേവു ഒലവക്കോട്ട് വെച്ച് നേരില്‍ക്കണ്ടു. ഇവിടെനിന്ന് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഇയാളെ യാക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് സംഘത്തിലെ മറ്റുള്ളവര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്.
തുടര്‍ന്ന് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണമാലയും എടിഎം കാര്‍ഡുകളും കാറും ഇവര്‍ കൈക്കലാക്കുകയായിരുന്നു. രണ്ടു പേർ കൂടി പിടിയിലായതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പിടിയിലായ ശരത്, ദേവു , ഗോകുൽ, വിനയ് ,അജിത്, ജിഷ്ണു എന്നിവർക്ക് പുറമെ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരാണ് പിടിയിലായത്. അതേസമയം, പിടിയിലായ ഹണിട്രാപ്പ് സംഘത്തിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് സൗത്ത് പോലീസ് പ്രതികരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























