യാത്രയിൽ സൂക്ഷിക്കണം... മലയാളികൾക്ക് ഇന്ന് തിരുവോണം; മഴ ഓണത്തിന്റെ ശോഭ കെടുത്തുന്നു; 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; യാത്ര പുറപ്പെടുമ്പോഴുള്ള തെളിഞ്ഞ കാലാവസ്ഥ വിശ്വസിക്കരുതെന്ന്

മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. എന്നാൽ മഴ വില്ലനാണ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത.
ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളത്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും കാരണം ഒാണദിനങ്ങളിൽ പൊടുന്നനെ മഴമേഘം മൂടിയെങ്കിലും, കാറ്റിലുണ്ടായ ഏറ്റക്കുറച്ചിൽ കാരണം കാലാവസ്ഥ വിദഗ്ധർ തുടക്കത്തിൽ നിരീക്ഷിച്ച തീവ്രമഴ ഇപ്പോൾ പെയ്യുന്നത് കടലിൽ. രണ്ടു ദിവസമായി അറബിക്കടലിൽ അതിശക്തമായ മഴയും കാറ്റും ഇടിയുമാണ് അനുഭവപ്പെടുന്നത്. തീവ്രമഴ കരയിലുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന അപകടങ്ങൾ തൽക്കാലം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതർ.
വെയിലുണ്ടായില്ലെങ്കിലും തിരുവോണദിനത്തിൽ കനത്ത മഴയും പ്രശ്നങ്ങളും ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് മലയാളികൾ. ചില ജില്ലകളിൽ ഈ മാസം അഞ്ചിന് തീവ്രമഴയുണ്ടാകുമെന്നായിരുന്നു വിവിധ കലാവസ്ഥാ ഏജൻസികളുടെ മുന്നറിയിപ്പ്. മേഘങ്ങളുടെ നീക്കങ്ങളും കാറ്റിന്റെ രീതിയും അതിനു യോജിച്ച തരത്തിലായിരുന്നുവങ്കിലും ആറാം തീയതി പുലർച്ചെയോടെയാണ് കടൽ കേന്ദ്രീകരിച്ചു കനത്ത മഴ ആരംഭിച്ചത്. പ്രവചനനുസരിച്ച് തീവ്രമഴ പെയ്യുന്നുണ്ടെങ്കിലും അത് കടലിലാണെന്നു മാത്രം.
തിരുവോണ ദിനത്തിൽ മധ്യ–വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചു കൂടുതൽ മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണമെങ്കിലും ഒടുവിലത്തെ സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് പ്രശ്നമുണ്ടാകില്ലെന്നാണ് സൂചനകൾ. മഴ ഇല്ലാതായാലും ഒാണാഘോഷത്തിന്റെ ഭാഗമായി മലയോരങ്ങളിലും ഉയർന്ന സ്ഥലങ്ങളിലുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബ സഹിതവും അല്ലാതെയും യാത്രയ്ക്കു പോകുന്നവർ അതീവജാഗ്രത പുലർത്തണമെന്നും മുൻകരുതൽ സംവിധാനം ഉറപ്പാക്കണമെന്നും ദുരന്തനിവാരണ ഏജൻസികൾ മുന്നറിയിപ്പു നൽകി.
ഏതു സമയത്തും ഉയർന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മഴയും കാറ്റും ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാനാകില്ല. സഞ്ചാരകേന്ദ്രങ്ങളിൽ അധികൃതർ നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വിലക്കുളള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ നിർബന്ധമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
കുത്തനെയുളള സ്ഥലങ്ങളിൽ വാഹനങ്ങളുമായി പോകുന്നവർ നിബന്ധനകളും വ്യവസ്ഥകളും ആവർത്തിച്ചു മനസിലാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി. യാത്ര പുറപ്പെടുമ്പോഴുളള തെളിഞ്ഞ കാലാവസ്ഥ പെട്ടെന്നു മാറാനുള്ള സാധ്യത തളളിക്കളയാനാകില്ല. അങ്ങനെയുണ്ടായാൽ, പെട്ടെന്നുള്ള മടക്ക യാത്രയ്ക്ക് ബുദ്ധിമുട്ടു നേരിടാം. ഉയർന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുളള തീവ്രമഴയും കുന്നിടിച്ചിലും മുൻവർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്.
മൂന്നു തരത്തിലാണ് ഇത്തരം പ്രദേശങ്ങളിൽ കാർമേഘങ്ങൾ കേന്ദ്രീകരിച്ചു മഴ പെയ്യുന്നത്. സൂര്യപ്രകാശം തുടർച്ചയായി ഭൂമിയിൽവീണ്, ഭൂമി ചൂടായി വായു വികസിക്കും, വായു കൂടുതൽ ഉയരത്തിലെത്തുന്നതോടെ അതിന്റെ സാന്ദ്രത വർധിച്ച് ആവശ്യത്തിലധികം ഈർപ്പം നിറഞ്ഞ്, നീരാവി മഴയായി പെയ്യുന്നതാണ് ഒരു രീതി. വേനൽമഴയുടെ സീസണിലും തുലാവർഷത്തിലുമാണ് ഇത്തരം മേഘരൂപീകരണവും മഴപ്പെയ്ത്തും നടക്കുന്നതെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തോടെ, ഇപ്പോൾ കാലവർഷത്തിലും ഇതു സംഭവിക്കുന്നുണ്ട്.
സമ്മർദ്ദത്തിന്റെ ഫലമായി പ്രവഹിക്കുന്ന അധിക ചൂടു നിറഞ്ഞ കാറ്റ് ഉയർന്ന പ്രദേശങ്ങളിൽ ഇടിച്ചുനിൽക്കുമ്പോൾ, അതിന്റെ പിന്നിലുള്ള സമ്മർദ്ദവും ശക്തമായിരിക്കും. ഇരുവശത്തെയും മർദ്ദം കാരണം വായു വീണ്ടും മുകളിലേക്ക് നീങ്ങുന്തോറും കാർമേഘങ്ങളുണ്ടായി പെട്ടെന്നു വൻതോതിൽ മഴ പെയ്യുന്നതാണ് രണ്ടാമത്തെ പ്രതിഭാസം. മൂന്നാമത്തെ രീതി തണുത്ത വായുവും ഉഷ്ണമേഖലയിൽനിന്നുളള വായുവും ചേർന്നുണ്ടാകുന്ന മേഘരൂപീകരണമാണ്.
ഇതിൽ ആദ്യ രണ്ടും സംസ്ഥാനത്തു വ്യാപകമായി ഉണ്ടാകുന്നുവെന്നതാണ് കൂടുതൽ കരുതൽ ആവശ്യപ്പെടുന്നത്. കാലവർഷക്കാറ്റ് കുന്നിൻ മുകളിൽ തുടർച്ചയായി തട്ടിയുണ്ടാകുന്ന കാർമേഘപടലങ്ങൾക്ക് ഏതാണ്ട് 10 കിലോമീറ്റർ വ്യാപ്തിയുണ്ടാകും. അതായത് ഒരു റവന്യൂ താലൂക്കിന്റെ വലുപ്പം. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.
നിലവിൽ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡീഷ തീരത്തേക്കു വരുന്നതിനാൽ, 10നു ശേഷം മുംബൈ, ഗുജറാത്ത് മേഖലകളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കൊച്ചി റഡാർ റിസർച്ച് കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി.മനോജ് നിരീക്ഷിക്കുന്നു. ബംഗാൾ ഉൾക്കടലിലെ മർദ്ദം കൂടാതെ, അറബിക്കടലിന്റെ തീരത്തുനിന്ന് 50 കിലോമീറ്റർ അകലെയുളള ചുഴിയുടെ ശക്തിയും അടുത്ത ദിവസം ക്ഷയിക്കുമെന്നാണ് കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha


























