തമിഴ്നാട് കടന്നെങ്കിൽ... പതിനാലുകാരനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷൻ; പിന്നിൽ അമ്മയുടെ പണമിടപാട്; സംഭവത്തിൽ പ്രധാന പങ്കുള്ള ഫിസിയോതെറപ്പിസ്റ്റ് കസ്റ്റഡിയിൽ; ഞെട്ടിത്തരിച്ചു നാട്

കൊല്ലം കൊട്ടിയത്തു പതിനാലുകാരനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചുരുൾ അഴിയുന്നു. തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷൻ ആണെന്നു പൊലീസ്.സംഭവത്തിൽ പ്രധാന പങ്കുള്ള ഫിസിയോതെറപ്പിസ്റ്റിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു.കുട്ടിയുടെ അമ്മ പലരിൽ നിന്നു വാങ്ങിയ പണം തിരിച്ചുവാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ക്വട്ടേഷൻ.
തട്ടിക്കൊണ്ടുപോയ ആറംഗ ക്വട്ടേഷൻ സംഘത്തിലെ അംഗം കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദ്– ഷീജ ദമ്പതികളുടെ മകൻ ആഷിക്കിനെ കഴിഞ്ഞ ദിവസം വൈകിട്ടു കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തഴുത്തല സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ സെയ്ഫിനെ(37)യാണു കൊട്ടിയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഷീജയുടെ തഴുത്തലയിലെ കുടുംബവീടിന്റെ അയൽപക്കക്കാരാണു സെയ്ഫിന്റെ കുടുംബം.
സെയ്ഫ് ആണു കുട്ടിയെ തട്ടിയെടുക്കാൻ തമിഴ്നാട് സംഘത്തിന് ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ക്ലോറോഫോം ഉപയോഗിച്ചു മയക്കിയാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്.ഷീജയ്ക്ക് സെയ്ഫിന്റെ അമ്മ ഷൈലാബീവിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. വാങ്ങിയ പണം ഷീജ പലർക്കും പലിശയ്ക്കും മറ്റുമായി മറിച്ചു കൊടുത്തതായാണു വിവരം. പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടർന്നു ഷൈലാബീവിയും ഷീജയും തമ്മിൽ തർക്കമുണ്ടായി.
3 മാസം മുൻപ് സെയ്ഫിന്റെ വിവാഹം നടന്നപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. പാറശാല സ്വദേശിയായ മറ്റൊരു ഫിസിയോതെറപ്പിസ്റ്റിൽ നിന്നുൾപ്പെടെ ഷീജ പണം വാങ്ങിയതായാണു സംശയം. ഇതിന് ഇടനില നിന്നതു പാറശാലയിൽ ഫിസിയോതെറപ്പി പഠിച്ച സെയ്ഫ് ആണ്. പണം കിട്ടാതിരുന്നതോടെയാണു സമ്മർദതന്ത്രമായി ഷീജയുടെ മകനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്.
പോലീസ് വിദഗ്ധമായാണ് കുട്ടിയെ രക്ഷിച്ചത്. ‘കൊട്ടിയത്തുനിന്നും ഒരു കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ടുപോയിട്ടുണ്ട്. ദേശീയപാതയിലൂടെ തിരുവനന്തപുരം ജില്ലയിലേക്കാണ് വാഹനം വരുന്നത്’’– കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിൽനിന്ന് കൺട്രോൾ റൂമിലെത്തിയ സന്ദേശത്തിനു പുറകെ തലസ്ഥാന ജില്ലയിലെ പൊലീസാകെ ജാഗ്രതയോടെ നീങ്ങിയതിനെ തുടർന്നാണ് അക്രമി സംഘം തട്ടിയെടുത്ത 14 വയസ്സുകാരനെ മോചിപ്പിക്കാനായത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ അസാദിന്റെ മകൻ ആഷിക്കിനെ തമിഴ്നാട് സംഘം തട്ടികൊണ്ടുപോകുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. സന്ദേശം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. അൽപസമയത്തിനുശേഷം വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളെത്തി. തമിഴ്നാട്ടിൽ റജിസ്റ്റർ ചെയ്ത ചാരനിറത്തിലുള്ള സിഫ്റ്റ് ഡിസയർ വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോകുന്നത്. സന്ദേശത്തിന്റെ ഗൗരവം മനസ്സിലായതോടെ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പൊലീസുകാരുൾപ്പെടെ തിരിച്ചെത്തി ദൗത്യത്തിന്റെ ഭാഗമായി. തമിഴ്നാട്ടിലേക്കു പോകുന്ന പ്രധാനവഴികളിലെല്ലാം പൊലീസ് കാവലേർപ്പെടുത്തി.
പട്രോളിങ് ടീമുകൾ തിരച്ചിൽ ആരംഭിച്ചു. എട്ടരയോടെ കഴക്കൂട്ടം കടന്ന കാർ ബൈപ്പാസിലൂടെ 8.53ന് പൂവാർ സ്റ്റേഷൻ പരിധിയിലെത്തി. പട്രോളിങ്ങിലുണ്ടായിരുന്ന പൂവാർ പൊലീസ് ടീം എതിർദിശയിൽവന്ന കാറിനെ തിരിച്ചറിഞ്ഞു. കുട്ടി ഉൾപ്പെടെ 7 പേരാണ് കാറിലുണ്ടായിരുന്നത്. പൊലീസ് വണ്ടി കുറുകെയിട്ട് വാഹനം തടയാൻ ശ്രമിച്ചതോടെ സംഘം പരിഭ്രാന്തരായി ഇടറോഡിലേക്കു ഓടിച്ചു കയറ്റി. പൊലീസ് ജീപ്പ് പിന്തുടർന്നതോടെ പൂവാറിനു സമീപം തിരുപുറത്ത് വാഹനം ഉപേക്ഷിച്ചു രണ്ടുപേർ ഒഴികെ ബാക്കിയുള്ളവർ ഇറങ്ങിയോടി. ഈ രണ്ടുപേർ ഇടറോഡിലൂടെ കുട്ടിയുമായി നടന്ന് പട്യക്കാല ജംക്‌ഷന് തൊട്ടടുത്തുള്ള ജംക്‌ഷനിലെത്തി ഓട്ടോ വിളിച്ചു. കുട്ടിക്ക് സുഖമില്ലെന്നും കളിയിക്കാവിള കഴിഞ്ഞ് പടംതാനിമൂട് എത്തിക്കണമെന്നും പറഞ്ഞു.
ബഹളമുണ്ടാക്കാതിരിക്കാൻ കാറിൽവച്ച് കുട്ടിക്കു ലഹരിമരുന്നു നൽകിയിരുന്നു. അക്രമികൾ വാഹനം ഉപേക്ഷിച്ചതോടെ മറ്റു വാഹനത്തിൽ അതിർത്തി കടക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന സന്ദേശം സ്റ്റേഷനുകളിലേക്കെത്തി. റൂറൽ എസ്പി.ശിൽപ ദേവയ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
പാറശാല സിഐ ഹേമന്ദ് കുമാർ തമിഴ്നാട്ടിലേക്കു പോകാവുന്ന ഇടറോഡുകളിൽ പൊലീസിനെ വിന്യസിച്ചതിനൊപ്പം നാട്ടുകാരെയും വിവരം അറിയിച്ചു. ഇതോടെ, നാട്ടുകാരും പരിശോധനയിൽ പങ്കാളികളായി. രാത്രി 11.30 ഓടെ അതിർത്തിയിൽ കോഴിവിള ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്ഐ യാക്കൂബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സിആർവി 8 പട്രോളിങ് വാഹനത്തിനടുത്തേക്ക് ഒരു ഓട്ടോറിക്ഷ എത്തി.
പരിശോധനയ്ക്കായി കൈ കാണിച്ചപ്പോൾ ഡ്രൈവർ വാഹനം നിർത്തി. വാഹനം നിർത്തിയ ഉടനെ ഒരാൾ ഇറങ്ങി ഓടിയതോടെ പൊലീസ് സംഘം വാഹനം വളഞ്ഞു. കുട്ടിയെയും ആളുകളെയും കണ്ടതോടെ ഡ്രൈവർ ഉൾപ്പെടെയുള്ള സംഘത്തെ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. തട്ടികൊണ്ടുവന്ന സംഘത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയായതിനാൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് കൂട്ടുവന്നവരായിരുന്നു മറ്റു രണ്ടുപേർ. കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ ഇവരെ വിട്ടയച്ചു.
കൊട്ടിയത്തേക്കു പോയ സംഘത്തിൽ രണ്ടു വാഹനങ്ങളുണ്ടായിരുന്നതായാണ് പിടിയിലായ കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു (30) പൊലീസിനോട് പറഞ്ഞത്. ഒരു വാഹനത്തിൽ ആറുപേരും മറ്റേ വാഹനത്തിൽ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ആദ്യവാഹനം നേരത്തെ തന്നെ അതിർത്തി കടന്നു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നും ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നും ബിജു പൊലീസിനോട് പറഞ്ഞു. പിന്നീട് കൊട്ടിയം പൊലീസിനു ഇയാളെ കൈമാറി. രക്ഷപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.
https://www.facebook.com/Malayalivartha


























