നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കുഞ്ഞ് തന്റേതല്ലെന്ന് രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സ തേടിയ യുവതി, കുഞ്ഞ് യുവതിയുടേത് തന്നെയെന്ന് ഉറപ്പിച്ച് ആശുപത്രി അധികൃതർ

ആലപ്പുഴയിൽ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു തന്റേതല്ലെന്ന് രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സ തേടിയ യുവതി. എന്നാൽ കുഞ്ഞ് യുവതിയുടേത് തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് ആശുപത്രി അധികൃതർ. പ്രസവം കഴിഞ്ഞാണ് യുവതി ആശുപത്രിയിലെത്തിയത്. ലേബർ റൂമിൽ വെച്ച് മറുപിളള നീക്കം ചെയ്തെന്നും യുവതിയുടെ വാദത്തെ പൊളിച്ചടുക്കി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.
മാത്രമല്ല കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തന്നെയാണ് യുവതിയുടെ വീട് എന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്.എന്നാൽ യുവതിയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ഥലം വരെ ഇവർക്ക് ഒറ്റക്ക് എത്താൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റാരൊ മതിലിനു മുകളിലൂടെ കുഞ്ഞിനെ വാങ്ങി അവിടെ ഉപേക്ഷിച്ചതാകാമെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ജി വസന്തകുമാരി അറിയിച്ചു. കുഞ്ഞ് പൂർണ ആരോഗ്യം കൈവരിച്ചതായുളള സാക്ഷ്യപത്രം ലഭിച്ചാൽ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്.പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ ഇവർ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നവജാതശിശു ജനിച്ച് മണിക്കൂറുകൾ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളിൽ പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് ഭർത്താവിനും അമ്മയ്ക്കും ഒപ്പം രക്തസ്രവം കാരണം അവശയായി ചികിത്സ തേടിയ യുവതിയാണ് കുഞ്ഞിന്റെ അമ്മയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
https://www.facebook.com/Malayalivartha
























