ഗവർണറോടാ മുഖ്യന്റെ കളി, കേന്ദ്ര സർക്കാർ ആ തീരുമാനത്തിലേക്ക്...കഞ്ഞി കുടി മുട്ടും, കേന്ദ്ര സർക്കാർ സഹായം നൽകുന്നത് നിർത്തിയാൽ സർക്കാരിൻ്റെ പണപ്പെട്ടി അടച്ചു പൂട്ടാം, വരുന്നത് സാമ്പത്തിക അടിയന്തരാവസ്ഥ

സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന ഗുരുതര ഭരണഘടനാ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയ നീചമായ പ്രതികരണങ്ങളിൽ കേന്ദ്ര ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയും സി പി എമ്മും ഗവർണക്കെതിരായ വേട്ടയാടൽ നിർത്തിയില്ലെങ്കിൽ കേന്ദ്രം ആ കടുത്ത തീരുമാനത്തിലേക്ക് കടന്നെന്ന് വരാം.ഇക്കാര്യം കേന്ദ്ര സർക്കാരിലെ നയതന്ത്രജ്ഞർ പിണറായിയെ അറിയിച്ചുവെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സി പി എമ്മിൻ്റെ ചില നേതാക്കളും ശിവൻകുട്ടിയെ പോലുള്ള ചില മൂന്നാം നിര മന്ത്രിമാരും നടത്തിയ ഗവർണർ വിരുദ്ധ പരാമർശങ്ങളാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി ഗവർണറെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെങ്കിലും അത് മുഖ്യമന്ത്രിയായതിനാൽ കേന്ദ്ര സർക്കാർ ക്ഷമിച്ചു. എന്നാൽ ചില നാലാംകിട നേതാക്കൾ പ്രതികരണവുമായി എത്തിയതോടെയാണ് കേന്ദ്ര സർക്കാർ പ്രകോപിതരായത്. ഇത്തരം വർത്തമാനങ്ങൾ സർക്കാരിന് ദോഷം ചെയ്യുമെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രിക്ക് നൽകി കഴിഞ്ഞെന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന വിവരം.
കേന്ദ്ര സർക്കാരിനെ പിണക്കി കൊണ്ട് ഒരു സംസ്ഥാന സർക്കാരിന് ഭരിക്കാൻ കഴിയില്ല. വരുമാന മാർഗ്ഗങ്ങളെല്ലാം അടയും. മുഖ്യമന്ത്രിക്ക് ചായ കുടിക്കാനുളള പണം പോലും കിട്ടിയെന്ന് വരില്ല. ഇക്കാര്യം നന്നായി അറിയാവുന്ന കെ.എൻ.ബാലഗോപാൽ ഗവർണർക്കെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ബാലഗോപാലിൽ നിന്ന് പ്രതികരണം തേടിയ പത്രലേഖകരോട് തനിക്ക് ഈ രക്തത്തിൽ പങ്കില്ലെന്നാണ് ബാലഗോപാൽ പറഞ്ഞത്. സ്പീക്കർ എ എൻ.ഷംസീർ ഒരു പടി കൂടികടന്ന് വളരെ പക്വമായി പ്രതികരിച്ചു. അതേ സമയം സി പി എമ്മിൻ്റെ ലോക്കൽ നേതാക്കൾ തീർത്തും ലോക്കലായാണ് പ്രതികരണം തുടരുന്നത്.
കേരളത്തിൽ നടക്കുന്ന ഗവർണർ വിരുദ്ധ പ്രതികരണങ്ങൾ രാജ്ഭവൻ അതീവശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ഗവർണർ ഇല്ലെങ്കിലും ഗവർണർക്ക് നാട്ടിൽ നടക്കുന്നതിൻ്റെ വിശദാംശങ്ങൾ അദ്ദേഹത്തിൻെറ ഓഫീസ് കൈമാറുന്നുണ്ട്. വിവാദ പ്രസ്താവനകളുടെ വീഡിയോ ലിങ്കും ഗവർണർക്ക് കൈമാറുന്നുണ്ട്. ഗവർണർ സർക്കാർ പോര് അതിരൂക്ഷമായി മാറുകയാണ്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്കെതിരെ ഗവർണറും തിരിച്ചടിച്ചു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഗവർണർ തുറന്നു പറഞ്ഞു.
കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ളത് ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. അതായത് മുഖ്യമന്ത്രിയുടെ നിലനിൽപ്പിനെ തന്നെ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്യുകയാണ്.
കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിനിടെയുണ്ടായ വധശ്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവർണ്ണറുടെ പ്രതികരണം. കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരായ വധശ്രമത്തിന് പിന്നിൽ വിസിയെ കുറ്റപ്പെടുത്തിയിരുന്ന ഗവർണ്ണർ മുഖ്യമന്ത്രിയെയും സംശയ നിഴലിൽ നിർത്തി. തന്‍റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന പറഞ്ഞ ഗവർണ്ണർ ചരിത്ര കോൺഗ്രസ്സിൽ നടന്നതിന്‍റെ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. എന്നാൽ കണ്ണൂർ സംഭവം ഉണ്ടായിട്ടും എന്തുകൊണ്ട് സർക്കാരിനോട് വിട്ടുവീഴ്ച ചെയ്തു എന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്.
സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയിൽ നിന്ന ഗവർണർ കത്തെഴുതി വാങ്ങിയിട്ടാണ് അന്നത്തെ വിവാദങ്ങൾ അവസാനിപ്പിച്ചത്. താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ എന്തും എഴുതി കൊടുക്കാൻ മുഖ്യമന്ത്രി അന്ന് തയ്യാറായിരുന്നു.എന്നാൽ പിന്നീട് അദ്ദേഹം കാലു മാറി. ഇതാണ് ഗവർണറെ അലോസരപ്പെടുത്തുന്നത്.
മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിനെതിരെയാണ് പിണറായി പ്രതികരിച്ചത്.എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവർണ്ണറുടെ വിമർശനം. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാറിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്. ഉപരാഷ്ട്രപതി പദവി ആരിഫ് മുഹമ്മദ് ഖാൻ ആഗ്രഹിച്ചതാണ്. എന്നാൽ അത് അദ്ദേഹത്തിന് ലഭിച്ചില്ല. ഇതോടെയാണ് പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാനെതിരെ രംഗത്തുവന്നത്. എന്നാൽ ബി ജെ പി നേതാക്കളുമായുള്ള ആരിഫ് മുഹമ്മദ് ഖാൻ്റെ ബന്ധത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ആർ എസ് എസ് വിശ്വാസിയാണ് ആരിഫ് മുഹമ്മദ് ഖാൻ. അതുകൊണ്ടാണ് അദ്ദേഹം മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത്.
തൃശൂരിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ്റെ വീട്ടിലെത്തിയാണ് ഗവർണർ ഭാഗവതിനെ കണ്ടത്. തൻ്റെ ബി ജെ പി ബന്ധത്തിന് ഒരു തട്ടുകേടും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഗവർണറുടെ ലക്ഷ്യം.പ്രധാനമന്ത്രി ആർ എസ് എസ് പിൻഗാമിയാണ്.നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകരുതെന്നും അതിൽ സർക്കാറിന് ആശങ്കയില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഗവർണർക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമർശനം.ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത് . സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിമർശിക്കുന്നു. പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത്? ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഭിന്നത ഉണ്ടെങ്കിൽ ഭരണ ഘടനാ പരമായ അവസരം ഉണ്ട് . അല്ലാതെ, മാധ്യമങ്ങൾ മൈക്ക് നീട്ടുമ്പോഴല്ല ഭിന്നത പറയേണ്ടത്. താൻ ഒരു ഉറപ്പും ലംഘിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ എട്ട് മണിയോടെ കുഴിപ്പള്ളി ബീച്ചിലും പിന്നീട് ഭാസ്ക്കരീയത്തിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുത്തു.. അതിന് ശേഷം പത്ത് മണിയോടെയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി പറഞ്ഞത്.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം പൂർണമായി തെറ്റി കഴിഞ്ഞു. ഒരു കോംപ്രമൈസ് മനസാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഗവർണർ പറഞ്ഞ അഭിപ്രായങ്ങൾ കേട്ടപ്പോൾ മുഖ്യമന്ത്രി പരിസരം മറന്നു. വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകർ പ്രകോപിപ്പിച്ചതോടെ മുഖ്യമന്ത്രി തൻെറ നിലവാരം മറന്ന് സംസാരിച്ചു.
മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് കരുതുന്ന മന്ത്രിമാർ പിണറായി കാബിനറ്റിലുണ്ട്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ കേന്ദ്രത്തെ പിണക്കുന്നതിൽ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് താൽപ്പര്യമില്ല. ഗവർണർക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ചില മുതിർന്ന സി പി എം നേതാക്കൾ പിണറായിയെ ഉപദേശിച്ചു.
കോടിയേരി ആരോഗ്യവാനായി കോളത്തിൽ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി നിയന്ത്രണം വിടുമായിരുന്നില്ല എന്ന് കരുതുന്ന നേതാക്കളും കേരളത്തിലുണ്ട്. ഏതായാലും സംസ്ഥാനത്തിൻെറ ഇപ്പോഴത്തെ അവസ്ഥയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ആശങ്കാകുലരാണ്. അതായത് പിണക്കവും കലഹവും തുടർന്നാൽ ചിലപ്പോൾ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ വന്നു ചേരാം. കേന്ദ്ര സർക്കാർ സഹായം നൽകുന്നത് നിർത്തിയാൽ സർക്കാരിൻ്റെ പണപ്പെട്ടി അടച്ചു പൂട്ടാം. ബി ജെ പി ക്ക് ഒരു സാധ്യതയുമില്ലെന്ന് അവർ കരുതുന്ന കേരളത്തിൽ എന്തു സംഭവിച്ചാലും ബി ജെ പി ക്ക് ഒന്നുമില്ല.
https://www.facebook.com/Malayalivartha

























