മലയാളികൾ തിരഞ്ഞ തിരുവോണം ബംബർ ഭാഗ്യശാലിയെ കണ്ടെത്തി! 25 കോടി അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്; അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ വൈകുന്നേരം; അഡീഷനൽ പ്രിന്റിങ്ങിൽ വന്ന ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്; പഴവങ്ങാടിയിലെ ബ്രാഞ്ചിൽ നിന്നാണ് ടിക്കറ്റ് വിറ്റു പോയത്

ഇത്തവണത്തെ തിരുവോണം ബംബർ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവോണ ബംബർ 25 കോടി അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്നലെ വൈകുന്നേരമാണ് അനൂപ് ടിക്കറ്റ് എടുത്തത്. അഡീഷനൽ പ്രിന്റിങ്ങിൽ വന്നതാണ് ഏഴ് എന്ന സീരിസ്. തിരുവനന്തപുരത്തെ ഓഫിസിൽ നിന്ന് ഇന്നലെ വാങ്ങി, പഴവങ്ങാടിയിലെ ബ്രാഞ്ചിൽ കൊടുത്ത ടിക്കറ്റുകളിൽ ഒന്നാണിത്. എന്തായാലും ഭാഗ്യവാനെ മലയാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു.
രണ്ടാം സമ്മാനം TG 270912 എന്ന നമ്പറിനും, മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യിൽ കിട്ടുക. ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്.
67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.
മുഴുവൻ ഫലം അറിയാം :
http://www.keralalotteries.com/
https://www.facebook.com/Malayalivartha


























