ഒളിവിലാണത്രെ ഒളിവില്‍... കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അച്ഛനെയുംമകളെയും ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് ആറ് നാളായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല; എല്ലാവരും യൂണിയന്റെ തലപ്പത്തുകാര്‍; പിടികിട്ടാപുള്ളികളായി നേതാക്കന്‍മാര്‍

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അച്ഛനെയുംമകളെയും ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചു. പൂട്ടിക്കെട്ടാറായ കെഎസ്ആര്‍ടിസിയുടെ അവസാന സൈറന്‍ മുഴങ്ങി എന്നുവരെ വ്യാഖ്യാനമുണ്ടായി. ശമ്പളം പോലുമില്ലെങ്കിലും യൂണിയന്‍ കളിയ്ക്ക് ഒരു കുറവുമില്ല. അക്രമം നടത്തിയവരും യൂണിയന്‍ നേതാക്കളാണ്.
അതിനാലാണ് ആറ് നാളായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ലെന്നാണ് ജനം പറയുന്നത്. പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. മര്‍ദ്ദനം നടത്തി ആറ് നാള്‍ പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മര്‍ദ്ദനമേറ്റ കുടുംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രധാനമായും ഇവര്‍ ഉയര്‍ത്തുന്നത്. അതിനിടെ മര്‍ദ്ദിച്ച സംഘത്തിലുള്‍പ്പെട്ട മെക്കാനിക്കിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ആണ് പുതുതായി കേസില്‍ പ്രതി ചേര്‍ത്തത്. എഫ് ഐ ആറില്‍ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേര്‍ത്തിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഞ്ചാമന്‍ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഐ എന്‍ ടി യു സി പ്രവര്‍ത്തകനായിരുന്ന അജി അടുത്തിടെയാണ് സി ഐ ടി യുവില്‍ ചേര്‍ന്നത്. ദൃശ്യങ്ങളില്‍ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അജിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായും കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവര്‍ക്കും ഉറപ്പ് നല്‍കിയെന്നും അക്രമി സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസില്‍ ഉള്‍പ്പട്ടവരുടെ യൂണിയന്‍ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപതാം തിയതി രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മകള്‍ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റം ഉണ്ടായി. വെറുതെയല്ല കെ എസ് ആര്‍ ടി സി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമന് പരിക്കേറ്റു. വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്.
"
https://www.facebook.com/Malayalivartha


























