ഹബീബി വെൽക്കം ടു കേരള....! വിവാദങ്ങൾക്കിടയിലും യുറോപ്പ് പര്യടനവും ദുബായിലെ സ്വകാര്യ സന്ദർശനവും കൃത്യമായി പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിൽ, വിദേശ യാത്രക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് വാർത്തസമ്മേളനം വിളിച്ച് മറുപടി പറയാൻ സാധ്യത

യുറോപ്പ് പര്യടനവും ദുബായിലെ സ്വകാര്യ സന്ദർശനവും എല്ലാം വിവാദങ്ങൾക്കിടയിലും കൃത്യമായി പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങനെ കേരത്തിൽ എത്തിയിരിക്കുകയാണ്.നീണ്ട പത്ത് ദിവസത്തെ വിദേശയാത്രക്ക് ശേഷമാണ് ഈ തിരിച്ചെത്തൽ. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമർശനം നേരിട്ടിരുന്നു. സർക്കാർ ചെലവിൽ കുടുംബത്തെയും കൂട്ടിയുള്ള യാത്ര ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷവും ബി.ജെ.പിയും ആരോപിച്ചിരുന്നത്.
വിദേശ യാത്രക്കെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച വിമർശനങ്ങൾക്ക് വാർത്തസമ്മേളനം വിളിച്ച് മുഖ്യമന്ത്രി മറുപടി പറയാനാണ് സാധ്യത. എന്താണ് മുഖ്യന് ഇതിന് മറുപടി നൽകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിവാദങ്ങൾ തലപൊക്കുമ്പോൾ പതിവായി പറയാറുള്ള എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ നിരത്താാൻ തന്നെയുള്ള പുറപ്പാടിലാണ് മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ.
വാർത്തസമ്മേളനം നടത്തുകയാണെങ്കിൽ യാത്രക്കിടയിൽ വിവിധ രാജ്യങ്ങളുമായി ഒപ്പ് വച്ച കരാറുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചേക്കും. എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വി മുരളീധരൻ പ്രതികരിച്ചിരുന്നു.
ഇംഗ്ലണ്ടിൽ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും പ്രതിപക്ഷപാർട്ടികൾ വിവാദമാക്കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു.സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.
എന്നാൽ ദുബൈ സന്ദർശനത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. ദുബായില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി.ദുബായ് സന്ദര്‍ശനത്തിന് ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇതേ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്. എന്നാൽ അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തി കഴിഞ്ഞു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്.പക്ഷേ അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു എന്നതാണ് സത്യം. ഇതിൽ ഇനി എന്ത് വിശദീകരണമാണോ മുഖ്യമന്ത്രിക്ക് നൽകാനുള്ളത് എന്നാണ് അറിയേണ്ടത്.
ദുബൈയിൽ നിന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നോർവെ, ഇംഗ്ലണ്ട്. യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. കുടുംബസമേതമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ, വീണാ ജോർജ്, വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























