വ്യാജ മന്ത്രവാദി ജബ്ബാറിനെ പിടിക്കാനായില്ല; സഹായിയുടെ ഭാര്യയുടേതടക്കം നിരവധി പരാതികൾ; അന്വേഷണം നടക്കുകയാണെന്ന് പോലീസ്

കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജക്ക് ഇരയാക്കാൻ ഇരയാക്കാൻ ശ്രമിച്ച വ്യാജ മന്ത്രവാദി ജബ്ബാറിനെ ഇതുവരെ പിടികൂടാനായില്ല. മന്ത്രവാദിക്കെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തി. അതേസമയം മന്ത്രവാദിക്കെതിരെ ഇയാളുടെ സഹായിയുടെ ഭാര്യയാണ് പരാതിയുമായെത്തിയത്. കുട്ടികൾ ഉണ്ടാകണമെങ്കിൽ നഗ്നപൂജ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ സമീപിച്ചിരുന്നതായാണ് യുവതി പറയുന്നത്.
താടിയും മുടിയും നീട്ടി വളര്‍ത്തി കറുത്ത വേഷം ധരിച്ചു നടന്നിരുന്ന ജബ്ബാറിനെ വിശ്വസിച്ച് പലയിടങ്ങളിൽ നിന്നും ആളുകൾ ചടയമംഗലത്ത് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന പുരോഗമിക്കുന്നത്. ആറ്റിങ്ങൽ സ്വദേശി നൽകിയ പരാതിയിൽ ഭര്‍തൃമാതാവിനെ നേരത്തെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനേയും അബ്ദുൽ ജബ്ബാറിനേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
യുവതി നൽകിയ പരാതിയിൽ രണ്ടായിരത്തി പതിനാറ് മുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ നിസാരമായാണ് കണ്ടതെന്നും യുവതി ആരോപിച്ചിരുന്നു. ഭര്‍ത്താവിന്‍റെ സഹോദരിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് യുവതി ഉയര്‍ത്തിയത്. പൂജകള്‍ക്ക് വിസമ്മതിച്ചതിനേ തുടര്‍ന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന് യുവതി ആരോപിച്ചിരുന്നു. യുവതിയുടെ സഹോദരനും മര്‍ദ്ദനമേറ്റതായാണ് പരാതി. മന്ത്രവാദിയാകും മുന്പ് റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിരുന്നു. തന്നെ അനുസരിക്കാത്തവര്‍ക്ക് ദുരിത കാലമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ജബ്ബാർ പലരേയും പേടിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























