കേരള രാഷ്ട്രീയത്തിൽ വമ്പൻ ബോംബുകൾ ഇട്ടു പൊട്ടിച്ച ശേഷം ദില്ലിയിലേക്ക് കുതിച്ച് ഗവർണർ; വിസിമാരുടെ വിശദീകരണത്തിനായി കാത്ത് രാജ്ഭവൻ; വിശദീകരണം വന്നാൽ 11 വിസിമാരെ പുറത്താക്കും?

കേരള രാഷ്ട്രീയത്തിൽ വമ്പൻ ബോംബുകൾ ഇട്ടു പൊട്ടിച്ച ശേഷം ദില്ലിയിലേക്ക് കുതിച്ച് ഗവർണർ. അദ്ദേഹം ദില്ലിയിൽ എത്തിയിരിക്കുകയാണ്. യാത്രയുടെ ലക്ഷ്യം എന്താണ് എന്ന കാര്യത്തിൽ അറിവില്ല. സംസ്ഥാന സർക്കാരുമായി പരസ്യപ്പോര് തുടരുന്നതിനിടയിലാണ് അദ്ദേഹം ദില്ലിയിലേക്ക് പോയിരിക്കുന്നത്. വിസി ചാൻസിലർ പോരിൽ ഇത് വരെ ഒരു അയവ് വന്നിട്ടില്ല. വിസിമാരുടെ വിശദീകരണത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് രാജ്ഭവൻ .
വിസിമാരുടെ വിശദീകരണം വന്നാലുടൻ വിസിമാരെ പുറത്താക്കുക എന്ന ലക്ഷ്യമാണ് ഗവർണർക്ക് ഉള്ളത്. എന്തായാലൂം വിസിമാരുടെ പദവി തുലാസിലാണ് എന്നവസ്ഥയിലാണ് ഇപ്പോഴുള്ളത്. 11 വിസിമാരുടെ വിശദീകരണമാണ് രാജ്ഭവന് അറിയേണ്ടുന്നത്. ഈ വിശദീകരണം വന്നാൽ മാത്രമേ അടുത്ത നടപടിയിലേക്ക് രാജ്ഭവൻ കടക്കുകയുള്ളൂ. അക്ഷരാർത്ഥത്തിൽ വിസിമാരെ പുറത്താക്കാൻ ഊഴം കാത്തിരിക്കുകയാണ് രാജ്ഭവൻ എന്നതാണ് വസ്തുത.
ഗവർണർ ദില്ലിയിൽ നിന്നും തിരിച്ച് എത്തുമ്പോൾ അടുത്ത അങ്കം എന്താണ് എന്നതും കാത്തിരുന്ന് കാണേണ്ടുന്ന കാര്യം തന്നെയാണ്. അതേസമയം സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ തയ്യാറെടുപ്പുതുടങ്ങി. ഓർഡിനൻസ് ഇറക്കാനാണ് ധാരണ. ബുധനാഴ്ചത്തെ ക്യാബിനറ്റ് യോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. ഇതിനുപിന്നാലെ, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പും തുടങ്ങി. ഒമ്പതു സർവകലാശാലകളിലെ വി.സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അത്യസാധാരണ നടപടിയിലേക്കു കടന്നതോടെ ഇനി വൈകിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
https://www.facebook.com/Malayalivartha

























