വളയാന്‍ വരുന്ന സഖാക്കള്‍ അടികൊണ്ടോടും; സിആര്‍പിഎഫ് രാജ്ഭവനില്‍ കവടിയാറില്‍ ആര്‍മി ആക്ട്? കടുത്ത നടപടികളിലേയ്ക്ക് ഗവര്‍ണര്‍?

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവ വികാസങ്ങള്‍ക്കാണ് വരും നാളുകള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഒരു ലക്ഷം പേരുമായി രാജ്ഭവന്‍ വളയാന്‍ സിപിഎം തയ്യാറെടുക്കുകയാണെന്ന വാര്‍ത്തയെ ഗവര്‍ണര്‍ അത്ര കണ്ട് ഗൗരവത്തോടെ എടുത്തില്ല. എന്നാല്‍ ധനമന്ത്രി ബാലഗോപാലിനെതിരെയുള്ള നീക്കത്തോടെ സിപിഎം സമര നീക്കങ്ങള്‍ മറ്റു പല തലത്തിലേയ്ക്ക് നീങ്ങാനുള്ള സാധ്യത ഗവര്‍ണര്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടും കല്‍പ്പിച്ച് കേന്ദ്ര സേന എന്ന തീരുമാനം ഗവര്‍ണര്‍ എടുത്തയായുള്ള സൂചനകളാണ് പുറത്തുവരുന്നത്.
പറഞ്ഞുറപ്പിച്ചതുപോലെ ഒരു ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുമായി 15ന് ഇടതുമുന്നണി രാജ്ഭവന്‍ വളഞ്ഞാല്‍ എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത നടപടികളിലേക്കാകും ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടക്കുക. രാജ്ഭവന് സുരക്ഷയൊരുക്കാന്‍ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവന്‍ അടങ്ങിയ കവടിയാര്‍ മേഖലയില്‍ ആര്‍മി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നത് ഗവര്‍ണറുടെ പരിഗണനയിലാണെന്നാണ് വിവരം. ഇക്കാര്യങ്ങളെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
രാഷ്ട്രപതിക്കു വേണ്ടി ഭരണം നടത്തുന്ന സുപ്രധാന ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണര്‍. ഗവര്‍ണറുടെ ചുമതല നിര്‍വഹിക്കുന്നതിന് തടസപ്പെടുത്തുന്നതും ഗവര്‍ണറെ തടയുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏഴുവര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മാത്രമാണ് ഈ സവിശേഷ പരിരക്ഷയുള്ളത്. ഗവര്‍ണറുടെ സഞ്ചാരം തടഞ്ഞ് ഒരു ലക്ഷം പ്രവര്‍ത്തകരുമായി രാജ്ഭവന്‍ വളയുമ്പോള്‍ അദ്ദേഹത്തിന് പൊലീസ് മേധാവിയോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടാം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡി.ജി.പി അനില്‍കാന്ത് ഇത്തരമൊരു നടപടിയെടുക്കാന്‍ ഇടയില്ല. അങ്ങനെ വന്നാല്‍ രാജ്ഭവന്‍ സുരക്ഷയ്ക്കായി സി.ആര്‍.പി.എഫിനെ വിന്യസിക്കാന്‍ ഗവര്‍ണര്‍ക്ക് പള്ളിപ്പുറത്തെ സിആര്‍പിഎഫ് കേന്ദ്രത്തിന്റെ മേധാവിയായ ഡി.ഐ.ജിക്ക് ഉത്തരവ് നല്‍കാന്‍ അധികാരമുണ്ട്. രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ആള്‍ക്കൂട്ടങ്ങളോ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ഒരു ലക്ഷം പ്രവര്‍ത്തകര്‍ രാജ്ഭവന്‍ വളയുന്നത് നിരോധിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാനും സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
രാജ്ഭവന്‍ മാര്‍ച്ചില്‍ അക്രമം തടയാന്‍ സൈന്യത്തെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ നടപടിയാണെങ്കിലും അക്രമമുണ്ടായാല്‍ ഗവര്‍ണര്‍ അതിലേക്ക് കടന്നേക്കും. ഏതെങ്കിലും പ്രദേശമോ ജില്ലയോ സംസ്ഥാനമാകെയോ ആര്‍മി ആക്ട് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയും. സാധാരണ ഗതിയില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് ഇത് ചെയ്യുക. എന്നാല്‍ രാജ്ഭവന് സംരക്ഷണം ഉറപ്പാക്കാന്‍ ഗവര്‍ണറുടെ ആവശ്യപ്രകാരം ആര്‍മി ആക്ട് പ്രഖ്യാപിച്ചാല്‍ അവിടുത്തെ ആഭ്യന്തര സുരക്ഷ പട്ടാളത്തിന്റെ ചുമതലയാവും.പൊലീസിന് ഒരു റോളുമുണ്ടാവില്ല.
നേരത്തേ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തുകയും തെരുവില്‍ സമരം തുടങ്ങുകയും ചെയ്തപ്പോള്‍ മമതയുടെ വീട് ഉള്‍പ്പെടുന്ന വി.ഐ.പി മേഖലയില്‍ സൈന്യത്തെ ഗവര്‍ണര്‍ രംഗത്തിറക്കിയിരുന്നു. മമതയുടെ വീട്ടിലേക്കുള്ള റോഡില്‍ രണ്ട് സൈനിക പിക്കറ്റുകള്‍ സ്ഥാപിച്ചു. സൈന്യം അതുവഴിയുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അപകടം മണത്ത മമത പരാതിയുമായി കേന്ദ്രത്തെ സമീപിച്ചു. ആര്‍മി ക്യാമ്പുള്ളതിനാല്‍ ആ പ്രദേശത്തെ വാഹന നീക്കങ്ങള്‍ അടക്കമുള്ള ഡാറ്റ ശേഖരിക്കാനാണ് സൈന്യത്തെ നിയോഗിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സമാനമായ രീതിയില്‍ സൈന്യത്തെ ഇറക്കാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ.
രാജ്ഭവനു പുറമെ ഗവര്‍ണര്‍ക്കെതിരേ സര്‍വകലാശാലകളിലും ജില്ലകളിലും താലൂക്കുകളിലുമെല്ലാം എല്‍.ഡി.എഫ് സമരം നടത്തുന്നുണ്ട്. ഇവിടെയെവിടെയങ്കിലും അക്രമമുണ്ടായാല്‍ ക്രമസമാധാന നില അപകടത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. മുന്‍പ് ഇ.എം.എസ് സര്‍ക്കാരിനെ ഇതേ കാരണം പറഞ്ഞാണ് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ അനുഭവം മനസിലുള്ളതിനാല്‍ വളരെ കരുതലോടെയേ സര്‍ക്കാരും ഇടതുമുന്നണിയും സമരങ്ങള്‍ നടത്താനിടയുള്ളൂ.
കൂടാതെ ബിജെപിയുടെ അതിശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്കുള്ളത്. ഇന്ന് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററിലൂടെ രംഗത്തെത്തിയതും ആ സൂചന നല്‍കാനാണ്. 'കേരള ഗവര്‍ണര്‍ രാഷ്ട്രപതിയെയും, അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്ന ആളെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍, സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്'.
പതിവുപോലെ സമ്മിശ്ര പ്രതികരണമാണ് ട്വീറ്റിന്. ഒരു മറുപടി ഇങ്ങനെ: ' താങ്കളെ നിരാശപ്പെടുത്താനല്ല ഇതുപറയുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ തന്നെ അടുത്ത 100 വര്‍ഷത്തേക്ക് സംഘികള്‍ക്ക് കേരളത്തില്‍ ഒരുസീറ്റ് പോലും കിട്ടാന്‍ പോകുന്നില്ല. ഗവര്‍ണര്‍ തന്റെ അധികാരപരിധി കടന്ന് പ്രവര്‍ത്തിച്ചാല്‍, അദ്ദേഹം രാഷ്ട്രപതിയുടെ പ്രതിനിധി ആണെങ്കിലും, അല്ലെങ്കിലും, ശക്തമായ നിയമനിയമ നിര്‍മ്മാണതലത്തിലെ പ്രതികരണം ഉണ്ടാകും.'
അതേസമയം. ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച മറുപടി കത്തും ചര്‍ച്ചകളിലേക്ക്. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയക്കുകയായിരുന്നു. ബാലഗോപാലിന്റെ ഗവര്‍ണ്ണര്‍ക്ക് എതിരായ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിന്‍വലിപ്പിക്കാനാണ് ഗവര്‍ണ്ണാറുടെ അടുത്ത മിന്നല്‍ നീക്കം. എന്നാല്‍ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. അതിന് അപ്പുറം 'പ്രീതി' അഥവാ 'പ്ലഷര്‍' പിന്‍വലിച്ചാലും മന്ത്രിയെ മാറ്റേണ്ടതില്ലെന്ന് വിശദകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗവര്‍ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്.
https://www.facebook.com/Malayalivartha

























