കാലം മാറി കഥമാറി... കെസി വേണുഗോപാലും കെ മുരളീധരനും മുസ്ലീം ലീഗും കൂടി ഗവര്‍ണറെ തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് സതീശന്‍ വെട്ടിലായി; ബാലഗോപാല്‍ വിഷയത്തില്‍ അത് വരാതിരിക്കാന്‍ സതീശന്‍; ധനമന്ത്രി രാജിവച്ചു പോകേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍; ഗവര്‍ണര്‍ എടുക്കുന്ന ഒരോ തീരുമാനവും നിയമപരം

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയം കനക്കുകയാണ്. അതിനിടെ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ കൂടുകയാണ്. ഗവര്‍ണറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാലും കെ മുരളീധരനും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ഫലത്തില്‍ സര്‍ക്കാരിന് അനുകൂലമായ തീരുമാനമാണ്. എന്നാല്‍ പ്രതിപക്ഷനേതാവ് വിടി സതീശന്‍ മറ്റൊരു നിലപാട് സ്വീകരിച്ചത് വലിയ വിമര്‍ശനമായി. ഇതോടെ ബാലഗോപാല്‍ വിഷയത്തില്‍ സര്‍ക്കാരിനനുകൂലമായി പ്രതികരിക്കേണ്ടി വന്നു.
ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് സതീശന്‍ പറഞ്ഞു. ഇത് വ്യാജ ഏറ്റുമുട്ടല്‍. സര്‍ക്കാരും ഗവര്‍ണറും സര്‍വകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടല്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നു. ലോകത്തില്‍ എവിടെയാണ് ഇത്തരത്തില്‍ ഗവര്‍ണര്‍ മുന്‍പ് കത്ത് നല്‍കിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കര്‍ഷകര്‍ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലഗോപാല്‍ രാജി വച്ചു പോകേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എത്രയും പെട്ടന്ന് ബാലഗോപാലിനെ രാജി വെപ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം. വഷളാക്കി മുന്നോട്ടുകൊണ്ടുപോയാല്‍ സര്‍ക്കാരിന് ഭാവിയില്‍ വലിയ തിരിച്ചടി വരാനെ സാധ്യത ഉള്ളുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ എടുക്കുന്ന ഒരോ തീരുമാനവും നിയമപരമായിട്ടാണ്. മന്ത്രിമാര്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ ആകാത്തത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഗവര്‍ണറാണ് ഈ ആഴ്ചയില്‍ വാര്‍ത്തകളില്‍ നിറയെ. ധനമന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്ക് എതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിന്‍വലിപ്പിക്കാനാണ് ഗവര്‍ണറുടെ അടുത്ത മിന്നല്‍ നീക്കം. പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവര്‍ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും പറഞ്ഞ എം വി ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവര്‍ണര്‍ നോക്കുന്നതെന്നും കേരളത്തില്‍ അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ ഭരണഘടനാ തലപ്പത്തിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഴ്ചയാണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തവരെ മാത്രം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിച്ച രീതിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ഭാഗിക വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കണമായിരുന്നോ എന്ന് മറ്റുള്ളവര്‍ ചിന്തിക്കണമായിരുന്നു.
ഫാസിസ്റ്റ് രീതിക്ക് നിന്ന് കൊടുത്ത മാധ്യമ ശൃംഖലയെ ജനം ഗൗരവമായി കാണുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ചോദ്യം ചെയ്യാത്തവരെ മാത്രം അനുവദിക്കുന്നത് ജനാധിപത്യപരമല്ലെന്നും വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസ്സാരവത്കരിക്കുന്നത് അടവാണ്. അത് ഗവര്‍ണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും ഉന്നത കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാട് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" f
https://www.facebook.com/Malayalivartha


























