നൂറും കടന്ന് കടുപ്പിച്ച്.... വിഴിഞ്ഞം സമരത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേഷ്; വിഴിഞ്ഞത്ത് സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജു രമേശ്; വിഴിഞ്ഞം സമരം കടുപ്പിച്ച് സമരസമിതി; തുറമുഖം ഉപരോധിക്കും

സര്‍ക്കാര്‍ എത്ര അനുകൂല നിലപാട് സ്വീകരിച്ചിട്ടും വിഴിഞ്ഞം സമരം തീരാത്തത് വലിയ ചര്‍ച്ചയായിരുന്നു. പ്രാര്‍ത്ഥിക്കാനുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ച് സമരക്കാരെ എന്തിന് ഇളക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. അതിനിടെ സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ബിജു രമേഷ്.
വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് ബിജു രമേശ് പറഞ്ഞു. ദുബായിയില്‍ നിന്നടക്കമുള്ള ലോജിസ്റ്റിക്‌സ് കമ്പനികളുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികള്‍ തകര്‍ക്കുന്നത് ലത്തീന്‍ വൈദികരുടെ സ്ഥിരം ഏര്‍പ്പാടാണ്. സമരത്തെ അതിജീവിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ തുറമുഖം യാഥാര്‍ഥ്യമാകുമെന്നും ബിജു രമേശ് അവകാശപ്പെട്ടു.
വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മല്‍സ്യതൊഴിലാളികള്‍ അല്ലെന്നും അദ്ദേഹം ദുബായിയില്‍ ആരോപിച്ചു. അതേസമയം വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. നിര്‍മാണഘട്ടത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 100 ദിവസമായി വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ സമരം ഓഗസ്റ്റ് 16 മുതലാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. പിന്നീട് കണ്ടത് തീരദേശത്തിന്റെ ഇരമ്പുന്ന പ്രതിഷേധം.
ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ലത്തീന്‍ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയും ചര്‍ച്ച നടത്തി. എന്നിട്ടും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യത്തില്‍ തട്ടി സമവായം നീളുകയാണ്.
സമരക്കാരുടെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. തുറമുഖ കവാടത്തിലെ സമര പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണക്കൂടത്തിന്റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുകയാണ്. സമരത്തിനെതിരായ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തി പ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ്
വിസിലിന്റേയും അദാനി ഗ്രൂപ്പിന്റെയും കണക്ക്. നഷ്ടക്കണക്ക് ദിനംപ്രതി കനക്കുമ്പോഴും സമരത്തില്‍ സമവായം അകലെയാണ്.
അതേസമയം വിഴിഞ്ഞം പ്രതിഷേധത്തിന്റെ നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാന്‍ സമരസമിതിയും ലത്തീന്‍ അതിരൂപതയും. കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും. വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തി വച്ച് തീരശോഷണം പഠിക്കണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ തട്ടി സമവായ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ജൂലൈ 20 ന് മത്സ്യത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സെക്രട്ടേറിയററിനു മുമ്പിലെ സമരം ഫലം കാണാഞ്ഞതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് സമര വേദി മാറി. പിന്നെ കഴിഞ്ഞ 73 ദിവസങ്ങളായി കേരളം കാണുന്നത് സമാനതകളില്ലാത്ത സമരം. പലവട്ടം പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പദ്ധതിപ്രദേശത്ത് കടന്നു, കടലും കരയും സമരക്കാരെക്കൊണ്ട് നിറഞ്ഞു. തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവൊക്കെ മത്സ്യത്തൊഴിലാളികള്‍ കാറ്റില്‍ പറത്തി.
പൊലീസിന് ജനകീയ പ്രതിഷേധത്തിനു മുമ്പില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. ഇന്ന് മുല്ലൂരിലും മുതലപ്പൊഴിയിലുമായി അതിശക്തമായ സമരത്തിനാണ് ഒരുങ്ങുന്നത്. ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി.
തീരശോഷണം പഠിക്കുക, പുനരധിവാസം തുടങ്ങി പ്രധാന ആവശ്യങ്ങളിലൊക്കെ തീരുമാനമായെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്ന് സമര സമിതിയും ആരോപിക്കുന്നു. സമരത്തിനെതിരെ പ്രദേശവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുന്നുണ്ട്. കോടതിയില്‍ നിലവിലുളള കേസുകളിലെ വിധിയും സമരത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. സമരം അനന്തമായി നീളുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുമെന്നും ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നുമാണ് സമരസമിതി പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha























