തലച്ചോറിൽ നാല് വെടിയുണ്ട, ഓർമകൾ നഷ്ടമായി ആറുമാസം; അത്യപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം പ്രദീപിന് തിരിച്ചു നൽകി ഡോക്ക്ടർമാർ

ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപ് കുമാറിനു (32) കഴിഞ്ഞ മാർച്ച് 26 നാണ് മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ വെടിവെയ്പ്പിൽ പരുക്കേറ്റത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ഒരു യുവാവ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേർക്ക് വെടിയുതിർത്തത്. ആ സമയത്ത് ബൈക്കിൽ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്. സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചപ്പോൾ ഗുരുതര പരിക്കുകളോടെ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആറു മാസത്തോളം തലച്ചോറിൽ വെടിയുണ്ടകളുമായാണ് പ്രദീപ് കഴിഞ്ഞത്. ഓർമയും കാഴ്ചയും കേൾവിയുമൊക്കെ കുറഞ്ഞ് ഗുരുതരാവസ്ഥയിലാണ് പ്രദീപിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ന്യൂറോ നാവിഗേഷൻ എന്ന സംവിധാനത്തിന്റെ സഹായത്തോടെ പല ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ നടത്തിയാണ് പ്രദീപിനെ ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ചത്. കാഴ്ചയും കേൾവിയും ഓർമയുമൊക്കെ ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായേക്കാമെന്ന ആശങ്കകൾക്കിടയിൽനിന്നായിരുന്നു ഞങ്ങൾക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരായ ജെയിൻ ജോർജ്, ജേക്കബ് ചാക്കോ, പി.ജി. ഷാജി എന്നിവർ പറഞ്ഞു.
“വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ കുറേ ദിവസങ്ങൾക്കു ശേഷം ഡോക്ടർ പറഞ്ഞപ്പോഴാണ് എന്റെ തലച്ചോറിൽ നാല് വെടിയുണ്ടകൾ തറഞ്ഞിരിക്കുന്നുണ്ടെന്ന് മനസ്സിലായത്. ഈ ജീവന് ഞാൻ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്...” നിറഞ്ഞ കണ്ണുകളോടെ പ്രദീപ് പറയുന്നു.
2011-ൽ നോർവേയിൽ നടന്ന 77 പേർ കൊല്ലപ്പെട്ട വെടിവെപ്പിൽ തലച്ചോറിൽ വെടിയുണ്ട കയറി ഇന്നും ചികിത്സയിൽ തുടരുന്ന ആൺകുട്ടിയുടെ കഥയെക്കാൾ വിസ്മയകരമാണ് പ്രദീപിന്റെ കഥയെന്ന് സൺറൈസ് ആശുപത്രി ചെയർമാനായ ഡോ. ഹഫീസ് റഹ്‌മാൻ പറഞ്ഞു. ഇപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പ്രദീപ്.
കുവൈത്തിൽ മെക്കാനിക്കായി ജോലിചെയ്തിരുന്ന പ്രദീപ് നാട്ടിൽ മടങ്ങിയെത്തി മാൾട്ടയിലേക്കു ജോലിക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. “ഓർമകൾ നഷ്ടമായി കുഞ്ഞുങ്ങളെപ്പോലെയാണ് ഇത്രയുംകാലം പ്രദീപേട്ടൻ കഴിഞ്ഞിരുന്നത്. മക്കളുടെ പേരുപോലും മറന്ന ആ കാലത്തുനിന്ന് പ്രദീപേട്ടൻ ജീവിതത്തിലേക്ക് തിരികെയെത്തുമ്പോൾ കഴിഞ്ഞതെല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു” - അരികിൽ നിന്ന ഭാര്യ പൊന്നുവും ഓർമ്മിക്കുന്നു.
https://www.facebook.com/Malayalivartha


























