മകളെ പീഡിപ്പിച്ചെന്ന് അച്ഛന്റെ പരാതി ; വ്യാജപരാതി എന്ന് മകൾ; കുറ്റവിമുക്തനാക്കി കോടതി;

മകളെ പീഡിപ്പിച്ചെന്ന അച്ഛന്റെ വ്യാജ പരാതിയിൽ സിവില്‍ പോലീസ് ഓഫീസറായ പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്.എസ്.അനൂപിനെ കോടതി കുറ്റവിമുക്തനാക്കി. വിതുര സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അനൂപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചതിന് അച്ഛനെതിരേ വിതുര പോലീസ് കേസെടുത്തു. ഇത് പോലീസുകാരനായ തന്റെ ഇടപെടല്‍കാരണമാണെന്ന് ധരിച്ചാണ് പെണ്‍കുട്ടിയക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നാണ് അനൂപ് പറയുന്നത്.
പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ ഏതാനും ദിവസം മുമ്പാണ് പീഡന ശ്രമമെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത് .എന്നാല്‍, സംഭവം വിവാദവും വാര്‍ത്തയുമായതോടെ പരാതി നിഷേധിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തി. പോലീസിലും കോടതിയിലും ഇതേ മൊഴി തന്നെ പെൺകുട്ടി ആവർത്തിച്ചു.
തന്റെ അച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും അനൂപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞിട്ടും കേസെടുക്കാന്‍ പിന്നീട് പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഈ പരാതി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ കുടുംബ കോടതിയിലുണ്ടായിരുന്ന കേസിനു സഹായകരമായി ഉപയോഗിക്കാനും ശ്രമിച്ചിരുന്നു.
പരാതിയെത്തുടര്‍ന്ന് അനൂപിനെ ആറുമാസം സസ്പെന്‍ഡ് ചെയ്യുകയും ആലപ്പുഴയ്ക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് കീഴടങ്ങിയപ്പോള്‍ 14 ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തു. അനൂപിനെതിരായ പരാതിക്കു പിന്നില്‍ മണല്‍ക്കടത്ത് മാഫിയയുടെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























