ഇലന്തൂർ കൊലപാതകങ്ങൾ അരങ്ങേറിയത് രണ്ട് തരം ലക്ഷ്യങ്ങളോടെ: ഷാഫി ലക്ഷ്യമിട്ടത് സാമ്പത്തിക ലാഭവും ലൈംഗിക സംതൃപ്തിയും: ഭഗവൽ സിങ്ങും ലൈലയും ലക്ഷ്യമിട്ടത് ആഭിചാര ക്രിയ വഴിയുള്ള സാമ്പത്തിക ഉന്നതിയും ലൈംഗിക അഭിവൃദ്ധിയും: മൃതദേഹഭാഗങ്ങള്‍ ഷാഫി കൈമാറിയെന്ന് സംശയം; പ്രതികളുമായി പൊലീസ് കാലടിയിലേക്ക്...

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെയും കൂട്ട് പ്രതികളായ ലൈലയെയും,ഭഗവൽ സിംഗിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിരുന്നു. ഇതോടെ ആദ്യ കേസിൽ വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റോസ്‌ലി, പത്മ എന്നിവരെ കൂടാതെ മറ്റാരെയെങ്കിലും പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇലന്തൂരിലെ വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തിൽ 2 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണു കണ്ടെത്തിയതെന്നാണു പൊലീസ് കരുതുന്നത്.
അവിടെ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. അതേ സമയം കൊല്ലപ്പെട്ട സ്ത്രീകളുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്താനാകാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. അറത്തുമാറ്റിയ ശരീരഭാഗങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുഴിച്ചിട്ടെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. പരിശോധനയില്‍ ഇതു കണ്ടെത്താനാകാത്തത് ദുരൂഹത കൂട്ടുന്നുണ്ട്. കഷ്ണങ്ങളാക്കിയ മൃതദേഹം മറ്റാര്‍ക്കെങ്കിലും മുഖ്യപ്രതി മുഹമ്മദ് ഷാഫി നല്‍കിയോയെന്ന സംശയമാണിപ്പോഴുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി തനിയെ മൂന്നു വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്തതു സംബന്ധിച്ച് പോലീസിന് വിശ്വാസം വന്നിട്ടില്ല. പീഡനക്കേസില്‍ ജയിലിലായിരുന്നപ്പോഴും ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായിരുന്നു. ഇത് ഉപയോഗിച്ചത് ഷാഫിയുടെ സുഹൃത്താണെന്നത് സംബന്ധിച്ച് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ സഹായത്തോടെയാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും ഷാഫി കെണിയിലാക്കിയത്. ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചർ- വാട്‌സാപ്പ് കോളുകളിലൂടെയുമാണ് ഇയാൾ ഭഗവൽ സിങ്ങുമായി സംസാരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്.
കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഷാഫി കോലഞ്ചേരി ബലാംത്സഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിങ്ങുമായി ബന്ധപ്പെടുന്നത്.
ലൈലയുമായും ഇയാൾ സംസാരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സന്ദേശങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികൾ കൊലപാതകങ്ങൾ നടത്തിയത് രണ്ട് തരം ലക്ഷ്യങ്ങളോടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകങ്ങളിലൂടെ ഷാഫി ലക്ഷ്യമിട്ടത് സാമ്പത്തിക ലാഭവും ലൈംഗിക സംതൃപ്തിയുമായിരുന്നു. ഭഗവൽ സിങ്ങും ലൈലയും ആഭിചാര ക്രിയ വഴിയുള്ള സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ടിരുന്നു. ലൈംഗിക അഭിവൃദ്ധി ഇവരും ആഗ്രഹിച്ചിരുന്നുവെന്നാണ് നിഗമനം.
അതേ സമയം നരബലിക്കേസിലെ പ്രതികളെ ഇന്ന് കാലടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ആദ്യം കൊല്ലപ്പെട്ട റോസ്‍ലിൻ കാലടിയിലാണ് താമസിച്ചിരുന്നത്. നരബലിക്കിരയായി കൊല്ലപ്പെട്ട പത്മത്തിന്റെ മൃതദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മക്കളും സഹോദരിയുമടങ്ങുന്ന കുടുംബം. എത്രയും വേഗത്തില്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. കത്രിക്കടവിലെ ഉദയ നഗറിലെ വാടക വീട്ടില്‍ പത്മത്തിന്റെ മൃതദേഹവും കാത്ത് ഇപ്പോള്‍ ബാക്കിയുള്ളത് പത്മത്തിന്റെ ഇളയ മകനും സഹോദരിയും മാത്രമാണ്. വീട്ടുജോലി ചെയ്തും ദിവസക്കൂലിക്ക് പണിയെടുത്തും കഴിയുന്നവരാണ് ബന്ധുക്കളെല്ലാം. തമിഴ്‌നാട്ടില്‍ നിന്നും മരണവാര്‍ത്ത അറിഞ്ഞ് കൊച്ചിയിലെത്തിയവര്‍ ദിവസങ്ങളോളം കാത്തിരുന്നതിന് ശേഷം നാട്ടിലേക്ക് മടങ്ങി. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള പണം ഇല്ലാതായതോടെയാണ് അവരെല്ലാം തിരികെ നാട്ടിലേക്ക് മടങ്ങിയത്. തിരികെ നാട്ടിലെത്തി അവരെല്ലാം ജോലിക്കൊന്നും പോകാതെ വീടുകളില്‍ തന്നെ കഴിയുകയാണ്.
മരണാനന്തര ക്രിയകള്‍ ചെയ്യണം, അതിന് ശേഷം എല്ലാം പഴയതുപോലെയാകണം എന്ന് പത്മത്തിന്റെ സഹോദരി പറയുന്നു. ഒരു മാസമായി അമ്മയ്ക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ മാസം അമ്മയെ കാണാനില്ലെന്ന വിവരം വിളിച്ചു പറയുമ്പോളും എറണാകുളം വിട്ട് പോയിട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല. ദൂരത്തേക്കൊന്നും പോകാറില്ല. ഇവിടെ അടുത്തെങ്ങാനും ജോലി എന്തെങ്കിലും നോക്കി പോയിക്കാണും എന്നാണ് കരുതിയത്. അമ്മ തനിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. കടവന്ത്ര വിട്ട് അമ്മ എവിടേക്കും പോകുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ലീവ് എടുത്ത് ഇവിടേക്ക് വന്നതോടെ ജോലിയൊക്കെ പോയി. അമ്മയുടെ ഡി.എന്‍.എ പരിശോധന എത്രയും വേഗത്തില്‍ നടത്തി മൃതദേഹം വിട്ടുകിട്ടണം എന്നാണ് പത്മത്തിന്റെ മകന്റെയും ആവശ്യം.
https://www.facebook.com/Malayalivartha


























