മിണ്ടാട്ടം മുട്ടിയപ്പോൾ, താക്കീത്... ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ അമ്മ നൽകിയ പരാതിയിൽ താകീത് നൽകി പോലീസ്: ഭീഷണി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്...

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള അമ്മ പ്യാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഹ്ന ഫാത്തിമയെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി പൊലീസ് താക്കീത് നൽകി വിട്ടയച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയിരിക്കുന്നത്. രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് പരാതിയിലൂടെ അമ്മ പൊലീസിനോട് ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നയെ ആലപ്പുഴ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയ ഫാത്തിമ രഹ്നയോട് മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീത് നൽകിയ ശേഷം വിട്ടയക്കുകയായിരുന്നു.
മകൾ രഹ്ന ഫാത്തിമയും മുൻ പങ്കാളിയും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതിയിൽ ഉള്ളത്. രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം. മകൾ തന്നെ മര്‍ദ്ദിച്ച് ആട്ടി പുറത്താക്കിയെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാന്‍സ് കൊടുക്കാന്‍ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും പരാതിയിൽ പറയുന്നു. താന്‍ അവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്നപ്പോള്‍, തന്റെ വിധവാ പെന്‍ഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നു. പ്യാരിയുടെ ഭര്‍ത്താവിന് ബിഎസ്‌എന്‍എല്ലിലായിരുന്നു ജോലി. ഈ ജോലിയാണ് പിന്നീട് രഹ്നയ്ക്ക് കിട്ടിയത്. ഈ ജോലി ശബരിമല ഭക്തരുടെ വികാരണത്തെ വ്രണപ്പെടുത്തും വിധമുള്ള വിവാദ ചിത്രത്തിന്റെ പേരില്‍ രഹ്നയ്ക്ക് നഷ്ടമായിരുന്നു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ...
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും, താന്‍ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. രഹ്നയും മരുമകനും( രഹ്നയുടെ മുന്‍ഭര്‍ത്താവ് മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങള്‍ക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേര്‍പിരിഞ്ഞു. തന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ താന്‍ രഹ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി പോരുകയും, ബന്ധുവീടുകളില്‍ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാന്‍ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തില്‍, രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.
താനിനി മകളൊടൊപ്പം താമസിക്കാന്‍ പോകുന്നില്ലെന്നും താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നും അമ്മ പ്യാരി പരാതിയിൽ ആവശ്യപ്പെടുന്നു. ഇതുകൂടാതെ തന്റെ മകളുടെ ഫ്‌ളാറ്റില്‍ നിന്ന് തന്റെ സാധനങ്ങള്‍ മാറ്റുവാന്‍ സൗകര്യം ചെയ്തുതരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി തീര്‍പ്പാക്കാന്‍ എത്തിയപ്പോൾ താന്‍ പ്യാരിയെ മര്‍ദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പൊലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നല്‍കി. ഭീഷണി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഇതോടെ തീർപ്പായി.
അതേസമയം, രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം തള്ളിയത്. യൂട്യൂബ് ചാനലില്‍ നടത്തിയ കുക്കറി ഷോഷിയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നയ്ക്കെതിരായ കേസ്. "ഗോമാതാ ഉലർത്ത്" എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതായിരുന്നു രഹ്നയ്ക്കെതിരായ പരാതിയുടെ അടിസ്ഥാനം. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി ശ്രമിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനായിരുന്നു രഹ്ന ഫാത്തിമയ്ക്കെതിരെ എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്‌ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും രഹ്നയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
വീഡിയോയ്‌ക്കെതിരെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശും പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്ബള്ളിനഗറില്‍ രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. ഐടി ആക്‌ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി രഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വഴി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി.
https://www.facebook.com/Malayalivartha

























