മുഖ്യന്റെ കൊടും ചതി ഒരോന്നും എണ്ണി പറഞ്ഞ് ശിവശങ്കർ, സസ്പെൻഷൻ ഉത്തരവ് നിയമ വിരുദ്ധം, കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണം, സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കർ...!

സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ നിർണായക നീക്കവുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ രംഗത്ത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സസ്പെൻഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.
2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി. താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡോളര്‍ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ ആറുപ്രതികളാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, എം.ശിവശങ്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസില്‍ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























