ശശികല കൊലക്കേസ്.. ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും, പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം, പിഴ തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും

ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം കീഴേക്കുന്നില്‍ വീട്ടില്‍ ശാരദ മകള്‍ ശശികലയെ (46) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട ശശികലയുടെ ഭര്‍ത്താവ് രാജന്‍ എന്ന് വിളിക്കുന്ന ലാലു (52) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ ജഡ്ജ് കെ.വിഷ്ണു ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക സര്‍ക്കാരിലേക്ക് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട ശശികലയുടെ മകന്‍ അഭിഷേക് രാജിനും മകള്‍ ആരഭിക്കും ലീഗല്‍ സര്‍വ്വീസ് അതോരിറ്റി മുഖേന നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2018 ആഗസ്റ്റ് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ശശികലയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് രാജന്‍ ശശികലയെ വീടിനകത്തെ ഹാള്‍ മുറിയില്‍ വച്ച് കുത്തിക്കൊന്നുവെന്നാണ് കേസ്.
സംഭവദിവസം രാത്രി 8 മണിയോടെ ശശികലയും ഭര്‍ത്താവ് രാജനും താമസിച്ചിരുന്ന വീട്ടില്‍ നിന്നും ശശികലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന ശശികലയുടെ മക്കളായ 15 വയസ്സായ മകന്‍ അഭിഷേക് രാജും 13 വയസ്സായ മകള്‍ ആരഭിയും ഓടി വീട്ടിലെത്തുമ്പോള്‍ വീടിന്റെ അകത്ത് ഹാള്‍ മുറിയില്‍ വച്ച് പ്രതി കൈയ്യില്‍ കരുതിയ മൂര്‍ച്ചയേറിയ കത്തി കൊണ്ട് ശശികലയുടെ അടിവയറ്റിലും മുതുകിലും കുത്തുന്നതാണ് കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ശശികല മരണപ്പെട്ടു.
കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോയ രാജനെ അന്നേ ദിവസം രാത്രി 12 മണിയോടെ ചിറയിന്‍കീഴ് പോലീസ് പിടികൂടി. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് 2018 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡില്‍ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. ഇരുവരുടെയും മക്കളായ അഭിഷേകും, ആരതിയുമായിരുന്നു കേസിലെ നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.
രാജനെ അറസ്റ്റ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ കണ്ട മനുഷ്യ രക്തം ശശികലയുടേതാണന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസ്സില്‍ നിര്‍ണ്ണായക തെളിവായി.
https://www.facebook.com/Malayalivartha
























