രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്ര സർക്കാർ കാണുന്നത് രണ്ടാം ഹരിതവിപ്ലവമാണ്; പക്ഷേ ഒന്നാം ഹരിതവിപ്ലവത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഏജൻസി സർക്കാർ കൃഷി വകുപ്പുകൾ ആയിരിക്കില്ല; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്ര സർക്കാർ കാണുന്നത് രണ്ടാം ഹരിതവിപ്ലവമാണ്. പക്ഷേ ഒന്നാം ഹരിതവിപ്ലവത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഏജൻസി സർക്കാർ കൃഷി വകുപ്പുകൾ ആയിരിക്കില്ലെന്ന് ഡോ. തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്ര സർക്കാർ കാണുന്നത് രണ്ടാം ഹരിതവിപ്ലവമാണ്. പക്ഷേ ഒന്നാം ഹരിതവിപ്ലവത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഏജൻസി സർക്കാർ കൃഷി വകുപ്പുകൾ ആയിരിക്കില്ല. കോർപ്പറേറ്റ് കമ്പനികളായിരിക്കും പുതിയ സാങ്കേതികവിദ്യകളും വായ്പകളും എക്സ്റ്റൻഷൻ സേവനങ്ങളും ലഭ്യമാക്കുക. ഇതാണ് കോൺട്രാക്ട് ഫാമിംഗ് എന്ന മുദ്രാവാക്യത്തിന്റെ അർത്ഥം.
ഇതിനു കളമൊരുക്കാനാണ് തറവിലയും സംഭരണവും കാർഷിക വ്യാപാരത്തിനുള്ള നിയന്ത്രണങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ കാർഷിക മുൻഗണനാ വായ്പകൾ അദാനി ക്യാപ്പിറ്റൽപോലുള്ള കമ്പനികൾ വഴിയാക്കുന്നതും ഇതിനുവേണ്ടിയാണ്. ഇതിനെല്ലാം എതിരായിട്ടായിരുന്നു ഡൽഹിയിലെ കർഷകസമരം. കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു തൽക്കാലം വിരാമമിടാൻ കഴിഞ്ഞെങ്കിലും കേന്ദ്ര സർക്കാരിന്റെ അജണ്ടയിൽ മാറ്റമില്ല.
കോൺട്രാക്ട് ഫാമിംഗ്, ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിലെ ഊഹക്കച്ചവടം, കോർപ്പറേറ്റ് സംസ്കരണം തുടങ്ങിയവ പ്രശ്നങ്ങൾക്കു പരിഹാരമാവില്ല. അവയാണു പ്രശ്നങ്ങൾ സൃഷ്ടിക്കുക. വൻകിട കൃഷിക്കാർ അടക്കമുള്ളവർ സമരത്തിൽ അണിനിരന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അന്തർദേശീയ കമ്പോളത്തിലെ ഫിനാൻസ് മൂലധനത്തിന്റെ ഊഹക്കച്ചവടവും ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യവുമാണ് കാപ്പി പോലുള്ള വിളകളുടെ വിലത്തകർച്ചയുടെ പശ്ചാത്തലം. ഈയൊരു സാഹചര്യത്തിൽ ഇത്തരം മേഖലകളുടെ പ്രശ്നങ്ങളെ പ്രത്യേകം പരിശോധിച്ച് ഇടപെടേണ്ടത് പ്രധാനമായിത്തീരുന്നു.
വയനാട്ടെ വെള്ളമുണ്ടയിൽ നടന്ന കാപ്പി കൃഷിക്കാരുടെ അഖിലേന്ത്യാ കോൺഫറൻസ് കർഷകപ്രസ്ഥാന ചരിത്രത്തിൽ ഒരു വഴിത്തിരിവാണ്. ഏതാനും വർഷം മുമ്പ് വിജയവാഡയിൽ നടന്ന സെമിനാർ, ഡൽഹിയിൽ സുന്ദരയ്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏതാനും മാസം മുമ്പു നടന്ന സെമിനാർ, വിവിധ പ്രദേശങ്ങളിലെ കാപ്പി കൃഷിക്കാരുടെ സംഗമങ്ങൾ എന്നിവയുടെ പര്യവസാനമായിരുന്നു വെള്ളമുണ്ട സമ്മേളനം. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൃഷിക്കാർ പങ്കെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കൊപ്പം കൃഷിക്കാരുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ കാപ്പി സംസ്കരിച്ച് ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുള്ള പരിപാടികൂടി ഈ സമ്മേളനം മുന്നോട്ടുവച്ചിരിക്കുകയാണ്. ഇൻസ്റ്റന്റ് കാപ്പിപ്പൊടിയുടെ വിലയുടെ 10 ശതമാനം മാത്രം കാപ്പി കൃഷിക്കാർക്കു ലഭിക്കുന്നത്. അതേസമയം, കാപ്പിപ്പൊടി ബ്രാൻഡ് ചെയ്തു വിൽക്കാൻ കഴിഞ്ഞാൽ കൃഷിക്കാരുടെ വിഹിതം ഇരട്ടിയെങ്കിലുമായി ഉയർത്തുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനു കൃഷിക്കാരുടെ സഹകരണ സംഘങ്ങൾ അനിവാര്യമാണ്. അതുവഴി ഏകോപിച്ച നൂതന കാർഷികരീതികൾ ഉപയോഗിക്കാനാകും. ഈ സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെവേണം കേരള സർക്കാർ സ്ഥാപിക്കാൻ പോകുന്ന കോഫി പാർക്ക് പ്രവർത്തിക്കേണ്ടത്.
കാർബൺ ന്യൂട്രൽ വയനാട് പദ്ധതി കാലാവസ്ഥ വ്യതിയാന അവബോധം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് വയനാട് കാപ്പിയെ ബ്രാൻഡ് ചെയ്യാൻ സഹായിക്കും. കൃഷിക്കാരുടെ കാപ്പിക്ക് ഉപഭോക്താക്കളുടെ ഐക്യദാർഡ്യം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പ്രചാരണം ഇന്ത്യയിലെമ്പാടും ഉണ്ടാകണം. ഇത്തരത്തിലുള്ള സംരംഭങ്ങൾ വിജയിച്ചതിന്റെ അനുഭവങ്ങളും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു.
https://www.facebook.com/Malayalivartha

























