കേരളവും കേന്ദ്രവും നേർക്കുനേർ; ഇനിയാണ് കളി... ഗവർണറെ നീക്കാൻ സർക്കാർ... അടപ്പിളക്കാൻ കേന്ദ്രമിറങ്ങി... ഒരു രോമത്തിലെങ്കിലും തൊട്ടാൽ പിണറായിയെ പിരിച്ച് വിടും!

ഗവർണറുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തിയതോടെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നത് സർക്കാറിൻറെ സജീവ പരിഗണനയിൽ. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കാൻ നിയമ നിർമാണത്തിനൊരുങ്ങിയിരിക്കുകയാണ് കേരള സർക്കാർ.
സംസ്ഥാന സർക്കാരിന് ഇതിനുള്ള അവകാശമുണ്ടെന്നാണ് ഇന്നലെ ഭരണഘടനാ വിദഗ്‌ധരുമായി നടത്തിയ ചർച്ചയിൽ ഉയർന്ന് വന്ന വിലയിരുത്തൽ. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും. കേന്ദ്രസർവകലാശാലകളിൽ മുമ്പ് ചാൻസലറായി രാഷ്ട്രപതിയെ നിശ്ചയിച്ചിരുന്നു. അവയിൽ പലതിലും ഇപ്പോൾ രാഷ്ട്രപതിയല്ല ചാൻസലർ.
ചാൻസലർ പദവി മാറ്റി ഓർഡിനൻസോ നിയമസഭയിൽ ബില്ലോ കൊണ്ടുവന്നാൽ താൻ ഒപ്പിട്ടുനൽകാമെന്ന് പലവട്ടം ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ഓർഡിനൻസ് ഇറക്കിയാൽ ഗവർണർക്കതു നിരസിക്കാനാവില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ വി.സി. നിയമന വ്യവസ്ഥകളുള്ള സർവകലാശാലാ ഭേദഗതി ബില്ലിൽ ഇതുവരെയും ഗവർണർ ഒപ്പിട്ടിട്ടില്ല.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. ഒമ്പതു സർവകലാശാലകളിലെ വി.സി.മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ അത്യസാധാരണ നടപടിയിലേക്കു കടന്നതോടെ ഇനി വൈകിക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രതിപക്ഷ പിന്തുണയും ലഭിക്കുമെന്നാണു പ്രതീക്ഷ. യു.ജി.സി. ചട്ടപ്രകാരം ചാൻസലറെ നിയമിക്കുന്നതു സംസ്‌ഥാന സർക്കാരാണ്.
ഗവർണറെ ഈ പദവിയിലേക്കു നിയോഗിക്കുന്നതു ഡോക്‌ട്രിൻ ഓഫ് പ്ലഷർ എന്ന നിലയ്‌ക്കാണ്. രാഷ്‌ട്രപതിയുടെ പ്രതിനിധിയെന്ന നിലയിലാണത്. ഈ പദവി ദുരുപയോഗം ചെയ്‌താൽ അതു തടയാൻ സർക്കാരിനാവുമെന്നാണു നിയമ വിദഗ്‌ധരുടെ നിലപാട്. ഇക്കാര്യം നേരത്തെ ഇടതുസർക്കാർ ആലോചിച്ചെങ്കിലും അക്കാലത്തു ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നല്ല ബന്ധം ആയിരുന്നതിനാൽ മുന്നോട്ടു പോയില്ല.
എന്നാൽ പദവി എങ്ങനെ ദുരുപയോഗം ചെയ്തു എന്നത് സർക്കാർ വ്യക്തമാക്കേണ്ടി വരും. നിലവിൽ ഒരു ശുദ്ധികലശത്തിന് ഇറങ്ങിത്തിരിച്ച ഗവർണറെ കീഴ്പ്പെടുത്താൻ എങ്ങനെ സാധിക്കും എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. സർവകലാശാലാ നിയമപ്രകാരം തലവനാണ് ചാൻസലർ. ചാൻസലറായ ഗവർണർക്കു സർക്കാരിന്റെ ഉപദേശം കൂടാതെ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നു സുപ്രീം കോടതി വിധിയുണ്ട്.
11 സർവകലാശാല വി.സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചനയിലാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്. നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവും പ്രതീക്ഷിക്കാം.
നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു. ചാൻസലർ എന്ന എക്‌സ് ഒഫിഷ്യോ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കുന്നതിലൂടെ ഈ സാഹചര്യം മറികടക്കാമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. ചാൻസലർ സർവകലാശാലയുടെ ഭരണത്തിലോ അക്കാദമിക് കാര്യങ്ങളിലോ സാധാരണ ഇടപെടാറില്ല. അതെല്ലാം നിർവഹിക്കുന്നതു വൈസ് ചാൻസലറും മറ്റു അധികാരികളുമാണ്.
ചാൻസലർ അർധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാര സ്‌ഥാപനമല്ലാത്തതിനാൽ, നിയമപരമായ അവകാശങ്ങളിൽ തീരുമാനം എടുക്കേണ്ടതു ചാൻസലർ അല്ല, കോടതിയാണെന്നും നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിയമന നടപടികൾ സർവകലാശാലാ ചട്ടത്തിനും നിയമത്തിനും എതിരായാൽ ചാൻസലർക്കു റദ്ദാക്കാമെങ്കിലും നിയമനങ്ങളിൽ നിയമപരമായ അവകാശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അതു കോടതിയാണു തീരുമാനിക്കേണ്ടതെന്നാണു നിയമ വിദഗ്‌ധർ പറയുന്നത്.
അതിനിടെ, സാങ്കേതിക സർവകലാശാല വി.സി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ റിവ്യൂ ഹർജി നൽകിയാലും പ്രയോജനമില്ലെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ, വിധി പറഞ്ഞ ജസ്‌റ്റീസ് എം.ആർ. ഷാ കേരളത്തിന്റെ കാര്യത്തിൽ കർക്കശ നിലപാടുകാരനാണ്. അതിനാൽ, വിധി പുനഃപരിശോധിക്കാൻ യാതൊരു സാധ്യതയുമില്ല.
അതേസമയം, കേരളത്തിലെ വൈസ് ചാൻസിലർ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശന നടപടികളിലേക്ക് നീങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.
ഭരണഘടന പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് ഗവർണർ പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലുള്ള ഭ്രാന്തൻമാരായ കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചറിയണമെന്നും സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഭരണഘടന പ്രകാരം കേരള ഗവർണർ ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു', സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ഇപ്പോഴത്തെ ഈ പോരിനുള്ള കാരണമായി പറയാനാവുന്നത് സർവകലാശാലകളിലെ നിയമനം തന്നെയാണ്. നിയമ സർവകലാശാല (നുവാൽസ്) ഒഴികെ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ പദവി ഗവർണർക്കാണ്. ഓരോ സർവകലാശാലയുടെയും ആക്ടിലാണ് ഗവർണറെ ചാൻസലറായി നിശ്ചയിച്ചിരിക്കുന്നത്. പദവിയിൽനിന്ന് നീക്കുകയാണെങ്കിൽ ഈ സർവകലാശാലകളുടെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് കൊണ്ടുവരേണ്ടത്.
നേരത്തേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച് ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്ന രീതിയിലാണ് ശിപാർശ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കാനും ഓരോ സർവകലാശാലക്കും അക്കാദമിക് മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശിപാർശ.
11 വി.സിമാരും ഉടൻ രാജിവെക്കണമെന്ന പ്രതിസന്ധി ഒഴിഞ്ഞെങ്കിലും നവംബർ നാലിനകം 11 വി.സിമാരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തുടർനടപടിയെടുക്കുന്നതിന് ഗവർണർക്ക് ഹൈകോടതി ഉത്തരവ് പ്രകാരം തടസ്സമില്ല. ഗവർണർ നടപടിയിലേക്ക് പോകുന്നത് തടയാനുള്ള വഴികളാണ് സർക്കാർ തേടുന്നത്.
https://www.facebook.com/Malayalivartha

























