തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞ് പിണറായി.... കട്ടയ്ക്കിറങ്ങി കേന്ദ്രം... ആരിഫ് മുഹമ്മദ് ഖാന് ഫുൾ സപ്പോർട്ട്

നിലവിൽ ഒരു ശുദ്ധികലശത്തിന് ഇറങ്ങിത്തിരിച്ച ഗവർണറെ കീഴ്പ്പെടുത്താൻ എങ്ങനെ സാധിക്കും എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. സർവകലാശാലാ നിയമപ്രകാരം തലവനാണ് ചാൻസലർ. ചാൻസലറായ ഗവർണർക്കു സർക്കാരിന്റെ ഉപദേശം കൂടാതെ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നു സുപ്രീം കോടതി വിധിയുണ്ട്.
11 സർവകലാശാല വി.സിമാരെ പുറത്താക്കാനുള്ള നീക്കത്തിലൂടെ ഗവർണർ സൃഷ്ടിച്ച വൻ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ സർക്കാർ ആലോചനയിലാണ്. ഇതിനിടയിലാണ് സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന നിർദേശമുയർന്നത്. നിർദേശം പ്രായോഗികമാക്കുകയാണെങ്കിൽ ഇതുസംബന്ധിച്ച ഓർഡിനൻസ് ഏത് നിമിഷവും പ്രതീക്ഷിക്കാം.
നേരത്തേ സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഘട്ടത്തിലെല്ലാം തന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവന്നാൽ ഒപ്പിട്ടുനൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി പറഞ്ഞിരുന്നു. ചാൻസലർ എന്ന എക്‌സ് ഒഫിഷ്യോ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കുന്നതിലൂടെ ഈ സാഹചര്യം മറികടക്കാമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. ചാൻസലർ സർവകലാശാലയുടെ ഭരണത്തിലോ അക്കാദമിക് കാര്യങ്ങളിലോ സാധാരണ ഇടപെടാറില്ല. അതെല്ലാം നിർവഹിക്കുന്നതു വൈസ് ചാൻസലറും മറ്റു അധികാരികളുമാണ്.
ചാൻസലർ അർധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാര സ്‌ഥാപനമല്ലാത്തതിനാൽ, നിയമപരമായ അവകാശങ്ങളിൽ തീരുമാനം എടുക്കേണ്ടതു ചാൻസലർ അല്ല, കോടതിയാണെന്നും നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിയമന നടപടികൾ സർവകലാശാലാ ചട്ടത്തിനും നിയമത്തിനും എതിരായാൽ ചാൻസലർക്കു റദ്ദാക്കാമെങ്കിലും നിയമനങ്ങളിൽ നിയമപരമായ അവകാശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അതു കോടതിയാണു തീരുമാനിക്കേണ്ടതെന്നാണു നിയമ വിദഗ്‌ധർ പറയുന്നത്.
അതിനിടെ, സാങ്കേതിക സർവകലാശാല വി.സി. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ റിവ്യൂ ഹർജി നൽകിയാലും പ്രയോജനമില്ലെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ, വിധി പറഞ്ഞ ജസ്‌റ്റീസ് എം.ആർ. ഷാ കേരളത്തിന്റെ കാര്യത്തിൽ കർക്കശ നിലപാടുകാരനാണ്. അതിനാൽ, വിധി പുനഃപരിശോധിക്കാൻ യാതൊരു സാധ്യതയുമില്ല.
അതേസമയം, കേരളത്തിലെ വൈസ് ചാൻസിലർ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശന നടപടികളിലേക്ക് നീങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.
ഭരണഘടന പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് ഗവർണർ പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലുള്ള ഭ്രാന്തൻമാരായ കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചറിയണമെന്നും സുബ്രഹ്മണ്യൻ സ്വാമി പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഭരണഘടന പ്രകാരം കേരള ഗവർണർ ഇന്ത്യൻ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസർക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ തിരിച്ചറിയണം. ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു', സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























