ഗവർണർക്ക് ചുറ്റും ആയുധ ധാരികളായി പോലീസുകാർ.... കടുത്ത സുരക്ഷാ വലയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ....

ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന് പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവർണറുടെ കത്ത് വഴി തുറന്നത്. അതിന്റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
ഇന്നലെ രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. എ.കെ.ജി സെന്റർ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഗവർണർക്കെതിരായ പ്രതിഷേധം രാജ്ഭവന് നേരെ ഉണ്ടാകുമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
രാജ്ഭവന് മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളും പരിശോധിക്കും. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഭരണഘടനയുടെ 164-ാം അനുച്ഛേദമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും നിയമനത്തെ പ്രതിപാദിക്കുന്ന വകുപ്പ്. മുഖ്യമന്ത്രിയെ ഗവര്‍ണറാണ് നിയമിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയായി അവരോധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റു മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നു.
മന്ത്രിമാരില്‍ ഗവര്‍ണര്‍ക്ക് പ്രീതി നിലനില്‍ക്കുന്നിടത്തോളംകാലം ഉദ്യോഗപദവിയില്‍ തുടരാവുന്നതാണെന്ന അനുച്ഛേദം 164 (1) വകുപ്പിന്റെ അവസാനഭാഗമാണ് വിവാദമായ ഗവര്‍ണറുടെ പ്രസ്താവനയുടെയും ഇപ്പോഴത്തെ കത്തിന്റെയും നിയമാടിത്തറ. മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതി നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ആ സ്ഥാനത്തു തുടരുകയുള്ളൂ എന്ന 164-ാം അനുച്ഛേദം കല്‍ക്കട്ട ഹൈക്കോടതിയുടെ വ്യാഖ്യാനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.
യു.പി പരാമർശത്തിലൂടെ ധനമന്ത്രി കെ .എൻ. ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നും ഗവർണർ കത്തിൽ പറയുന്നു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിച്ചു.
കെ.എൻ. ബാലഗോപാലിൽ ഒരു ‘യുപി മോഡൽ പ്രസംഗം’ ആരോപിച്ച് ദേശദ്രോഹക്കുറ്റം വരെയാണു യുപി സ്വദേശിയായ ഗവർണർ ചാർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ആ കത്ത് കയ്യോടെ മടക്കിയിട്ടുണ്ടാകാം. എന്നാൽ, സംസ്ഥാന ഭരണത്തലവനായ ഗവർണർ ദേശദ്രോഹക്കുറ്റം ആരോപിച്ച മന്ത്രിക്കെതിരെ ഇന്ത്യയിൽ എവിടെയും ആർക്കും കേസിനു പോകാം.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും വിവാദ പരാമർശങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. മന്ത്രി ആർ.ബിന്ദുവും ഏറക്കുറെ അതേ സമീപനം സ്വീകരിച്ചപ്പോൾ ബാലഗോപാൽ ഉന്നയിച്ച ഒരു പരോക്ഷ വിമർശനത്തെ ഗവർണർ കയറിപ്പിടിച്ചു. ഗവർണർക്കെതിരെയുള്ള നിർദോഷമായ ഒരു കുത്ത് വാക്ക് എന്നതിന് അപ്പുറം ഉള്ള വ്യാഖ്യാനം മാധ്യമങ്ങളും ആ പ്രസംഗത്തിനു നൽകിയിരുന്നില്ല.
https://www.facebook.com/Malayalivartha























