വലിയ പ്രത്യാഘാതമുണ്ടാകും... റഷ്യ-യുക്രെയിന്‍ യുദ്ധസാഹചര്യത്തില്‍ ആഗോള എണ്ണ പ്രതിസന്ധിയ്ക്കിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി; കരുതല്‍ ശേഖരത്തിലെ എണ്ണ വിപണിയിലെത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും

റഷ്യ-യുക്രെയിന്‍ യുദ്ധം മറ്റൊരു തര്‍ക്കത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. യുദ്ധം കാരണം ആഗോള എണ്ണ പ്രതിസന്ധി തുടരവേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. എണ്ണ വില നിയന്ത്രിക്കാനായി അമേരിക്ക കരുതല്‍ ശേഖരത്തില്‍ നിന്നും കൂടുതല്‍ എണ്ണ വിതരണം നടത്തിയാല്‍ അത് സമീപ ഭാവിയില്‍ വേദനാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.
സൗദി ഊര്‍ജ മന്ത്രിയുടെ മുന്നറിയിപ്പ് ലോകത്ത് തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയുടെ ഏത് നടപടിയും ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കും. റഷ്യ -യുക്രെയിന്‍ യുദ്ധം മൂലം ഉയര്‍ന്ന എണ്ണ വില എമര്‍ജന്‍സി സ്റ്റോക്ക് ഉപയോഗത്തിലൂടെ കുറയ്ക്കാനായാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയില്‍ നടക്കാന്‍ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് എണ്ണ വില നിയന്ത്രണ വിധേയമാക്കുവാനായി നാഷനല്‍ സ്ട്രാറ്റജിക് റിസേര്‍വില്‍ നിന്ന് 15 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലേയ്ക്ക് എത്തിക്കാനാണ് ജോ ബൈഡന്റെ തീരുമാനം.
ഇത് മണ്ടത്തരമായി പരിണമിക്കുമെന്നാണ് സൗദി മന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ എണ്ണവില ഉയര്‍ന്നതിന് അനുസൃതമായി സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കൂട്ടണം എന്ന നിലപാട് അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ ഉത്പാദനത്തില്‍ കുറവ് വരുത്താനുള്ള തീരുമാനമായിരുന്നു സൗദി അടങ്ങുന്ന ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ടത്. ഈ തീരുമാനം റഷ്യയുടെ നിര്‍ദേശ പ്രകാരമെന്നായിരുന്നു അമേരിക്കന്‍ നിലപാട്.
എന്നാല്‍ ആഗോള എണ്ണ വിപണിയെ അടിസ്ഥാനമാക്കിയുള്‌ല സാമ്പത്തിക തീരുമാനം മാത്രമായിരുന്നു അത് എന്നായിരുന്നു ഇതിനെക്കുറിച്ച് സൗദിയുടെ പ്രതികരണം.
അതേസമയം യൂറോപ്പിലേക്ക് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയായാണ് സൗദി അറേബ്യ എണ്ണ കയറ്റുമതി ചെയ്യുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. പ്രതിദിനം 4,90,000 ബാരലായിരുന്ന എണ്ണ കയറ്റുമതി ഈ വര്‍ഷം 9,50,000 ബാരലായി ഉയര്‍ന്നു. അതേസമയം കൂടുതല്‍ ഇന്ധനം സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
നിലവില്‍ വന്‍ ഊര്‍ജ പ്രതിസന്ധി നേരിടുന്നുണ്ട്. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളുമായും ആശയവിനിമയത്തിലാണ്. വിവിധ രാജ്യങ്ങള്‍ക്ക് ഏറെ വിശ്വസ്തതയുള്ള എണ്ണ വിതരണ സഹകാരിയാണ് സൗദി. വിഷന്‍ 2030 സൗദി അറേബ്യയെ അപ്പാടെ മാറ്റിയിരിക്കയാണ്. പൗരന്മാരില്‍ ആത്മ വിശ്വാസവും സംതൃപ്തിയും വന്നിരിക്കയാണ്. വരും മാസങ്ങളില്‍ സൗദിയില്‍നിന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും എണ്ണ വിതരണം ചെയ്യുമെന്നും ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് വിശ്വസ്തതയുള്ള എണ്ണവിതരണ രാജ്യമായിരിക്കുമെന്നും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
അതേസമയം ദശാബ്ദങ്ങളായി തുടരുന്ന ആഗോള ഊര്‍ജ്ജ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കാരണമായെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വെളിപ്പെടുത്തല്‍. ഹരിത ഊര്‍ജ്ജ സംക്രമണം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായതോടെയാണ് ഇത്. വേള്‍ഡ് എനര്‍ജി ഔട്ട്‌ലുക്കിലാണ് ഐഇഎ ഇക്കാര്യം പ്രതിപാദിക്കുന്നത്.
റഷ്യന്‍ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വിതരണക്കുറവ് മൂലമുണ്ടായ സാമ്പത്തിക തടസ്സം അംഗീകരിക്കുമ്പോള്‍ തന്നെ, ഫോസില്‍ ഇന്ധന പദ്ധതികളില്‍ നിക്ഷേപം ആവശ്യമില്ലാത്ത, പരിസ്ഥിതി സൗഹാര്‍ദ്ദ സാഹചര്യം ഉയര്‍ന്നുവന്നു എന്നത് ശ്രദ്ധേയമാണ്. ഊര്‍ജ്ജ വിപണികളും നയങ്ങളും എന്നെന്നേക്കുമായി മാറ്റപ്പെട്ടിരിക്കുന്നു, ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ഊര്‍ജ്ജ ലോകം കണ്‍മുന്നില്‍ നാടകീയമായി മാറുകയാണ്.
ശുദ്ധവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊര്‍ജ്ജ സംവിധാനത്തിലേക്കുള്ള ചരിത്രപരവും നിര്‍ണ്ണായകവുമായ പരിവര്‍ത്തനമാണ് ഇത്. ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ഡിമാന്‍ഡില്‍ നിര്‍ണ്ണായകമായ ഉയര്‍ച്ച കാണുന്ന നയങ്ങള്‍, കല്‍ക്കരി ഡിമാന്‍ഡ് അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വളരെയധികം വര്‍ധിക്കുമെന്ന് വിലയിരുത്തുന്നു.
"
https://www.facebook.com/Malayalivartha

























