മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും, ഭാവഭേദമില്ലാതെ ഗ്രീഷ്മ: കയ്യിൽ പിടിച്ച പോലീസുകാരിയോട് 'കൈ' മെല്ലേ പിടിക്ക്, വേദനിക്കുന്നുവെന്ന് പരാതി...

പാറശാല സ്വദേശിയായ ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കുന്നത് അറിഞ്ഞ് രാവിലെ മുതൽ കോടതി പരിസരത്ത് വൻ തിരക്കായിരുന്നു. ഉച്ചയോടെ അട്ടകുളങ്ങര വനിത ജയിലിൽ നിന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ, ആശുപത്രിയിൽ നിന്ന് അട്ടക്കുളങ്ങര വനിതാ ജയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഗ്രീഷ്‌മയെ കോടതിയിൽ ഹാജരാക്കിയത്.
അതിന് മുമ്പ് മെഡിക്കൽ പരിശോധന നടത്താൻ ആശുപത്രിയിൽ ഗ്രീഷ്മയെ എത്തിച്ചിരുന്നു. ശാരീരിക അവശതകൾ അലട്ടിയതല്ലാതെ യാതൊരു ഭാവ വ്യത്യാസവും മുഖത്ത് കണ്ടില്ല. ഇടയ്ക്ക് കയ്യിൽ പിടിച്ച പോലീസുകാരിയോട് മെല്ലേ പിടിക്ക്... കൈ വേദനിക്കുന്നുവെന്ന് പറയുന്നുണ്ടായിരുന്നു. ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. രൂക്ഷമായ വാദത്തിനൊടുവിൽ. കേസ് അട്ടമിറിക്കാനുള്ള ശ്രമങ്ങൾ പാറശ്ശാലയിൽ നടന്നു എന്നതിന് തെളിവാണ് കേസിൽ പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ. ഇത് കോടതി അംഗീകരിച്ചില്ലെങ്കിലും വിചാരണക്കാലത്ത് ഇതെല്ലാം വലിയ പഴുതായി മാറുകയും ചെയ്തു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ നെയ്യാറ്റിൻകര കോടതി വിട്ടത്.
7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷൻ ടി അനിലിന്റെ പല ചോദ്യവും പൊലീസ് അന്വേഷണത്തിലേക്കുള്ള വിരൽ ചൂണ്ടലായി.
വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു.
അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പ്രതികള്‍ക്കായി ജാമ്യാപേക്ഷ നല്‍കിയ അഭിഭാഷകന്‍ അനില്‍കുമാര്‍ പറഞ്ഞു. തെളിവുകളില്ലാത്ത കേസില്‍ ഗ്രീഷ്മയെ പ്രതിയാക്കി മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു.
അതേ സമയം കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. പോലീസ് മേധാവിയാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരള പോലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയില്‍ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.
കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍വച്ചാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പാറശ്ശാല പോലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താല്‍ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക. ഷാരോണിന്റെ ബന്ധുക്കളുടെ ആവശ്യം കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്നാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയിരുന്നു. കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കന്യാകുമാരി എസ്.പി. ഹരികിരണ്‍ പ്രസാദ് പറഞ്ഞു. അതിര്‍ത്തിയിലെ പോലീസുദ്യോഗസ്ഥര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.
കേസ് കൈമാറണമെങ്കില്‍ പോലീസ് മേധാവികളാണ് ഇടപെടേണ്ടതെന്നും എസ്.പി. പറഞ്ഞു. തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ പാറശ്ശാലയിലും രാമവര്‍മ്മന്‍ചിറയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രതി ഗ്രീഷ്മയെ പൊലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സൈനികനുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമപദേശം തേടും.
https://www.facebook.com/Malayalivartha






















