കാറിൽ ചാരി നിന്നതിന് ഷിഹാദ് തൊഴിച്ച് തെറിപ്പിച്ച ആറ് വയസുകാരൻ ആശുപത്രി വിടുമ്പോൾ, കാത്തിരിക്കുന്നത് കോട്ടയത്തെ സ്വർണവ്യാപാരിയുടെ കാർണിവൽ കാർ...

കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ചും, തലക്കടിച്ചും ക്രൂരത കാണിച്ച സംഭവത്തിൽ, നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗണേഷിനെ സന്ദർശിച്ച് രുവനന്തപുരത്തെ ജി.എം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ മാനേജർ സുനിൽ കുര്യനും. ചികിത്സയുടെ ഭാഗമായി ഇരുപതിനായിരം രൂപ കുട്ടിയ്ക്ക് നൽകി.
ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകാത്ത കുടുംബത്തിന് കൗൺസലിംഗ് ലഭ്യമാക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടി ആശുപത്രി വിട്ടാൽ തന്റെ കാർണിവൽ കാറിലിരുത്തി ഔട്ടിംഗിന് കൊണ്ടു പോകുമെന്ന് പറഞ്ഞ അദ്ദേഹം പുതുവസ്ത്രങ്ങളും മറ്റുസഹായങ്ങളും വാഗ്ദാനം നൽകിയാണ് മടങ്ങിയത്. കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ സൂചന നൽകി. സംഭവത്തെ കുറിച്ച് കുറ്റിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും.
6 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ് പിയുടെ അന്വേഷണ റിപ്പോർട്ട്.തലശ്ശേരി സി ഐ. എം അനിലിനും ഗ്രേഡ് എസ് ഐമാർക്കും വീഴ്ച്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.പൊലീസ് വീഴ്ച സംബന്ധിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ കൂടുതൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
അറസ്റ്റിലായ മുഹമ്മദ് ശിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്നതിന് മുമ്പ് മറ്റൊരാൾ കൂടി കുട്ടിയെ ഉപദ്രവിച്ചതായുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കാറിൽ ചാരിനിന്നതിന് ശിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. ചവിട്ടേൽക്കുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തലക്ക് മറ്റൊരാൾ കൂടി അടിക്കുന്നത് കണ്ടെത്തിയത്. ഷാനിദ് നോ പാര്‍ക്കിംഗിലാണ് കാര്‍ നിര്‍ത്തിയിട്ടതെന്നും കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേ സമയം തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കടിക്കാനും അടിക്കാനും ആറുവയസുകാരൻ ശ്രമിച്ചത് കൊണ്ടാണ് മകന് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന വിചിത്ര വാദവുമായി അറസ്‌റ്റിലായ ഷിഹാദിന്റെ മാതാവ് രംഗത്തെത്തി. തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്നും രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നതെന്നും താഴ്‌ത്തിയിട്ട കാറിന്റെ ഗ്ളാസിലൂടെ പെട്ടെന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും, തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വരികയുമായിരുന്നു. ആ സമയത്ത് കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ലെന്നും ഇവർ പറയുന്നു.
ഈ സമയം റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റുകയായിരുന്നുവെന്നും അവർ പറയുന്നു. തുടർന്ന് കാറിന്റെ ഗ്ളാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ളാസിൽ തട്ടി. ഈ സമയത്താണ് മകൻ കുട്ടിയെ കാലുകൊണ്ട് ഓങ്ങിയതെന്നും ഇതാണ് ഉണ്ടായതെന്നും ഷിഹാദിന്റെ ഉമ്മ വിശദീകരിക്കുന്നു. ഷിഹാദ് മർദിക്കുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയുടെ തലക്ക് ഒരാൾ അടിക്കുന്നത്. ഈ സമയം ഷിഹാദ് കാറിനുള്ളിൽ ഉണ്ടായിരുന്നു. കുട്ടി കാറിനുള്ളിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് വഴിയാത്രക്കാരനോട് കുട്ടിയെ പിടിച്ചു മാറ്റാൻ ഷിഹാദ് ആവശ്യപ്പെട്ടതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇതിന് ശേഷം കാറിൽതന്നെ ഉണ്ടായിരുന്ന ഷിഹാദ് ഇറങ്ങിവന്നാണ് കുട്ടിയെ തൊഴിക്കാൻ ശ്രമിച്ചതെന്നുമാണ് വിശദീകരണം. പൊലീസ് കേസെടുത്തില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പൂർണമായും പരിശോധിക്കാൻ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. വ്യഴാഴ്‌ച രാത്രി എട്ടു മണിയോടെ തലശേരി മണവാട്ടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഇതുകണ്ട് അൽപം ദൂരെ ഉണ്ടായിരുന്ന ഷിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമണത്തെ ചോദ്യം ചെയ്‌തവരോടുള്ള യുവാവിന്റെ ആദ്യ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞത്. കേസിൽ അറസ്‌റ്റിലായ ഷിഹാദിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
https://www.facebook.com/Malayalivartha























