ക്ലൈമാക്‌സിലേക്ക്... ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുറച്ച് സര്‍ക്കാര്‍; നിയമസഭ സമ്മേളനം അടുത്തമാസം; സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെയോ മറ്റ് ആരുടെയെങ്കിലുമോ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് പിടിവള്ളിയാക്കി ഗവര്‍ണര്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ക്ലൈമാക്‌സിലേക്ക് എത്തുകയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.
ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം സഭ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെയോ മറ്റ് ആരുടെയെങ്കിലുമോ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു നല്‍കിയതിനെത്തുടര്‍ന്നാണ് ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുന്നത്.
ഗവര്‍ണര്‍ എഴുതിനല്‍കിയ വാചകം പകര്‍ത്തിയെടുത്ത് അതിനു താഴെ മുഖ്യമന്ത്രി ഒപ്പുവച്ചു കൈമാറുകയായിരുന്നു. ഇതു ലംഘിച്ചു വീണ്ടും സര്‍ക്കാര്‍ ഇടപെടുകയും ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ മാറ്റാന്‍ ബില്ല് കൊണ്ടുവരികയും ചെയ്താല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയില്ല. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും രാജ്ഭവന്‍ പരിഗണിക്കും.
വിദ്യാഭ്യാസം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്ര അനുമതിക്കു വിടാന്‍ സാധിക്കും. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വര്‍ധിച്ചപ്പോള്‍ താന്‍ ചാന്‍സലര്‍ പദവി ഒഴിയുകയാണന്നു വ്യക്തമാക്കി ഗവര്‍ണര്‍ 4 കത്തുകളാണ് മുഖ്യമന്ത്രിക്ക് അയച്ചത്. സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു നാലാമത്തെ കത്തില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിയമനം ലഭിച്ച 10 വൈസ് ചാന്‍സലര്‍മാരില്‍ ഹിയറിങ് ആവശ്യമുള്ളവരെ 20നു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടു കാണും. 10 വിസിമാരും നല്‍കിയ മറുപടി രാജ്ഭവന്‍ പരിശോധിച്ചു തുടങ്ങി. ഹിയറിങ് തീയതിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കും.
ഗവര്‍ണര്‍ 12നു ഡല്‍ഹിയിലേക്കു പോയാല്‍ 20നു മാത്രമേ മടങ്ങിയെത്തൂ. ഈ സാഹചര്യത്തിലാണ് ഹിയറിങ് 20നു ശേഷം ആക്കിയത്. ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ അന്തിമ തീരുമാനം എടുക്കരുതെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ ഗവര്‍ണര്‍ തീരുമാനമെടുക്കൂ. ഹൈക്കോടതി വിധി വിസിമാര്‍ക്ക് എതിരായാല്‍ ഗവര്‍ണറുടെ ജോലി എളുപ്പമാകും.
10 വിസിമാരുടെയും നിയമനം സംസ്ഥാന നിയമം അനുസരിച്ചു ശരിയാണെന്നു സര്‍ക്കാര്‍ വാദിക്കുന്നെങ്കിലും അവ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. സര്‍വകലാശാലകള്‍ക്ക് 2016 മുതല്‍ യുജിസി ചട്ടങ്ങള്‍ ആണു ബാധകം എന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
അതേസമയം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ രാജിവെച്ചത്.
" fr
https://www.facebook.com/Malayalivartha


























