കാത്തിരുന്ന് ഗവര്‍ണര്‍... ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാം; അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുത്; ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡൈ്വസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി

ഒരറ്റത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നടക്കുന്നതിനിടെ മററ്റത്ത് വിസിമാരുമായുള്ള തര്‍ക്കവും നടക്കുകയാണ്. ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്തു തുടരാമെന്ന ഹൈക്കോടതി വിധി വന്നതോടെ അപ്രതീക്ഷിത രാജിയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്ക് പിന്നാലെ ലീഗല്‍ അഡൈ്വസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും അപ്രതീക്ഷിത രാജി.
പുറത്താക്കാതിരിക്കാന്‍ വിശദീകരണം തേടി ഗവര്‍ണര്‍ നല്‍കിയ നോട്ടീസിനെതിരെ പത്ത് വി.സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കും വരെ അവര്‍ക്കു തല്‍സ്ഥാനത്തു തുടരാനാകും. അതുവരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ചാന്‍സലറായ ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.
നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും നിരസിച്ച കോടതി, കേസില്‍ യു.ജി.സിയെയും കക്ഷിചേര്‍ത്തു. യു.ജി.സിയുടെ നിലപാട് വിലപ്പെട്ടതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു. വി.സിമാരുടെ ഹര്‍ജിയില്‍മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മൂന്നു ദിവസത്തെ സാവകാശം തേടി. എല്ലാ വി.സിമാരും നോട്ടീസിനു വിശദീകരണം നല്‍കിയതായും അറിയിച്ചു.
കേസ് 17ലേക്കു മാറ്റിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എല്ലാ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്ന വാദത്തില്‍ ഹര്‍ജിക്കാര്‍ ഉറച്ചു നിന്നു. നോട്ടീസ് നല്‍കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുമ്പോള്‍, ചാന്‍സലറുടെ കീഴിലല്ലേ വി.സിമാര്‍ വരുന്നതെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. നിയമന സംവിധാനത്തില്‍ തെറ്റുകള്‍ സംഭവിച്ചോയെന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്വം ചാന്‍സലര്‍ക്കുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
യു.ജി.സി ചട്ടങ്ങള്‍ പാലിച്ചില്ലെന്നു വിലയിരുത്തി സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ മറ്റു വി.സിമാരുടെ രാജി തേടിയത്. ചട്ടപ്രകാരമല്ലാത്ത നിയമനമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ വി.സിമാരല്ലാതായെന്നു കണക്കാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടത്. യു.ജി.സി, സര്‍വകലാശാലാ ചട്ടങ്ങള്‍ പാലിച്ചുള്ള നിയമനം റദ്ദാക്കാന്‍ ചാന്‍സലര്‍ക്ക് അവകാശമില്ലെന്നാണ് വി.സിമാരുടെ വാദം.
അതേസമയം ഗവര്‍ണര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകാന്‍ താത്പര്യമില്ലെന്ന് കണ്ണൂര്‍ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. തന്നെ ക്രിമിനലെന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിയുടെ മുന്നിലേക്കു പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല വി.സി നിയമനക്കേസില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കും, താത്കാലിക വി.സി. ഡോ.സിസ തോമസിനും നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി, കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.
വൈസ് ചാന്‍സലറുടെ ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലര്‍ക്കോ, മറ്റേതെങ്കിലും വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് സാങ്കേതിക യൂണി. ചട്ടമെന്നിരിക്കെ,സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് നിയമ വിരുദ്ധമായാണ് ഡോ. സിസ തോമസിനെ നിയമിച്ചതെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ അതിനിടയ്ക്കാണ് അപ്രതീക്ഷിത രാജിയുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ ജയ്ജു ബാബുവും അദ്ദേഹത്തിന്റെ ഭാര്യയും ചാന്‍സലറുടെ സ്റ്റാന്‍ഡിംഗ് കോണ്‍സലുമായ വിജയലക്ഷ്മിയും രാജിവച്ചു. ഇന്നലെ വൈകിട്ടോടെ ഇരുവരോടും ഗവര്‍ണര്‍ രാജി ആവശ്യപ്പെടുകയായിരുന്നു. കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനും സുപ്രീംകോടതി അഭിഭാഷകനുമായ ഡോ.എസ്.ഗോപകുമാരന്‍ നായര്‍ പുതിയ ലീഗല്‍ അഡൈ്വസറാകും. ഇന്നലെയും ഇരുവരും ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായിരുന്നു. 2008ല്‍ ആര്‍.എസ്.ഗവായ് ഗവര്‍ണറായിരുന്ന കാലത്താണ് ജയ്ജു ബാബുവിനെ ലീഗല്‍ അഡൈ്വസറായി നിയമിച്ചത്.
രാജിയിലേക്ക് നയിച്ച സംഭവമെന്താണെന്ന് ഇരുവരും വിശദീകരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണം താങ്കള്‍ക്കും വ്യക്തമാണല്ലോ എന്ന് ജെയ്ജു ബാബു ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























