ഷാരോണിന്റെ കോളേജിലും ജ്യൂസ് ചലഞ്ച്! തലേന്ന് കുതിർത്തെടുത്ത് കയ്യിൽ കരുതിയത് അമ്പതിലേറെ ഡോളോ...

ഷാരോൺ രാജിനെ കോളേജിൽ വച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രതി ഗ്രീഷ്മ. ഷാരോൺ പഠിച്ചിരുന്ന കോളേജിൽ വച്ചാണ് വധശ്രമം നടന്നത്. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്. അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു. ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി.
ഗ്രീഷ്മയുമായി ഷാരോണിന്റെ കോളേജിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. അതേസമയം വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇവർ ഒരുമിച്ച് താമസിച്ച റിസോർട്ടിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്.
തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിര്‍മ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അന്വേഷണസംഘം തൃപ്പരപ്പിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിലും നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. സൈനികനുമായുള്ള നിശ്ചയത്തിന് ശേഷമാണ് ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഈ വിവാഹക്കാര്യം കുടുംബത്തിൽ നിന്ന് മറച്ച് മൂന്ന് ദിവസം ഹണിമൂൺ ആഘോഷിക്കാൻ ഇവർ തൃപ്പരപ്പിലെ റിസോട്ടിൽ താമസിച്ചിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഈ സമയത്ത് തികച്ചും സ്വകാര്യമായ ഒരിടത്ത് വച്ച് ഗ്രീഷ്മയുടെ ദൃശ്യം ഷാരോൺ ഫോണിൽ പകർത്തിയെന്നാണ് ഗ്രീഷ്മയുടെ വാദം. വെട്ടുകാട് പള്ളിയിലും, വേളി ബോട്ട് ക്ലബിലും തെളിവെടുപ്പ് നടക്കുന്നതിനിടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്.
ശ്രീനിലയത്തെ വീട്ടിൽ ആദ്യ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സദാസമയവും തലകുനിച്ച് അതീവ ദുഖിതയായി നിൽക്കുന്ന കാഴ്ചയായിരുന്നെങ്കിൽ ഇവിടെ എത്തിച്ചപ്പോൾ ചിരിച്ച് കളിച്ച് ആത്മവിശ്വാസം നേടിയെടുത്ത് പ്രതികരിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് അല്ലേ എന്ന് വെട്ടുകാട് പള്ളിക്കുള്ളിൽ നിന്ന് ഡിവൈഎസ്പി ചോദിച്ചപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി’എന്നായിരുന്നു ചിരിച്ചുകൊണ്ട് ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വളരെ ലാഘവത്തോടെയായിരുന്നു മറുപടി. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒപ്പം സഞ്ചരിച്ച സ്ഥലങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടുപോയി.
തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു. ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോയും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു. അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിന് കാണിച്ചുകൊടുത്തു. വേളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് ഗ്രീഷ്മ വളരെ നിസാരമായി പറഞ്ഞു നിർത്തി.
ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്. തന്നെ വിവാഹം ചെയ്യുന്ന ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞപ്പോൾ ഷാരോൺ നിർബന്ധിച്ച് ഇരുചക്ര വാഹനത്തിൽ കയറ്റി വെട്ടുകാട് പള്ളിയിൽ എത്തിക്കുകയും താലി കെട്ടുകയും, സിന്ദൂരം ഇടുകയും ചെയ്‌തെന്നും തുടർന്ന് വിശ്രമിക്കാൻ വേളിയിൽ എത്തുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകമല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് കണ്ടതോടെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
നീ എനിക്ക് എന്താണ് നൽകിയതെന്ന് ഷാരോൺ ചോദിക്കുമ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസാണ് എന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ കൈകാര്യം ചെയ്‌തെന്നും തെളിവെടുപ്പിൽ പറയുന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ജ്യൂസ് ചലഞ്ചിൽ താൻ വിഷം കലർത്തിയിരുന്നില്ലെന്നും, എന്നാൽ അത് ഷാരോണിന്റെ പ്രതികരണം അറിയാനുള്ള ട്രയൽ ആയിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു ഷാരോണിന് ജ്യൂസിൽ വിഷം ചേർത്ത് നല്കിത്തുടങ്ങിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഇത് കുടിച്ച് ഷാരോണിന് അവശത ഉണ്ടായെന്നും [പിന്നാലെ ഇരുവരും നാരങ്ങാ ജ്യൂസ് വാങ്ങി കുടിച്ചെന്നും പോലീസിനോട് ഗ്രീഷ്മ പറഞ്ഞു.
https://www.facebook.com/Malayalivartha


























