ടീച്ചറമ്മക്ക് സി.പി.എം മടുത്തു..., സോറി ഞാൻ മടങ്ങുന്നു...! രണ്ടാം ഗൗരിയമ്മയായി ടീച്ചറമ്മ രാഷ്ട്രീയ വാനപ്രസ്ഥത്തിന്, സുപ്രീം കോടതിയിൽ നിന്നും കിട്ടിയ പുതിയ തിരിച്ചടി പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം, പിണറായിയോ ഗോവിന്ദൻ മാഷോ സഹായിക്കുന്നില്ലെന്ന കടുത്ത പ്രതിഷേധത്തിൽ മുൻ മന്ത്രി കെ.കെ ഷൈലജ

ഒന്നാം പിണറായി സർക്കാരിലെ ഇമേജ് ബിൽഡറായ ടീച്ചറമ്മക്ക് സി പി എം മടുത്തു. മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ രാഷ്ട്രീയ വനവാസത്തിന് ഒരുങ്ങുന്നു. സുപ്രീം കോടതിയിൽ നിന്നും കിട്ടിയ പുതിയ തിരിച്ചടിയാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. തന്നെ പിണറായിയോ ഗോവിന്ദൻ മാഷോ സഹായിക്കുന്നില്ലെന്ന കടുത്ത പ്രതിഷേധത്തിലാണ് മുൻ മന്ത്രി ഷൈലജ.
മതിയായ പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് ഷൈലജ തിരിച്ചടി കിട്ടിയത്.സുപ്രീം കോടതിയാണ് കേരള സർക്കാരിനോട് വിശദീകരണം തേടിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ് സംഭവം. പാലക്കാട് ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബി.ആര്‍. ഗവായിയാണു സർക്കാരിനോടു വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. വിശദീകരണം സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍.പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി നിർദ്ദേശം. പുതിയ കോളജുകള്‍ക്ക് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണു തങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്നു ട്രസ്റ്റിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, ഇതേ കാലയളവില്‍ പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അഭിഭാഷകൻ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും കൈമാറി. തുടർന്നാണ് സർക്കാരിനോടു സുപ്രീം കോടതി വിശദീകരണം തേടിയത്.
സി പി എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് അക്കാലത്ത് ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഷൈലജ ടീച്ചർ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റിൽ ഉണ്ടായിരുന്നത്. കോടി ക്കണക്കിന് രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നത്. കോവിഡ് വന്നു കയറിയതോടെ നേതാക്കൾക്കെല്ലാം ചാകരയായി. ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കോടികളുടെ പർച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിൻ്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണി
തൻ്റെ കൈയിൽ നിന്ന് ചുക്കാൻ മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ തുടങ്ങിയത്.പിന്നീട് കെ കെ ഷൈലജയെ അഴിമതിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടന്നു.ഇതിൻ്റെ ഫലമാണ് ഇപ്പോൾ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയിൽ പിണറായിയുടെ നോട്ടമുടക്കി. ഇപ്പോൾ ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയിൽ ഇരിക്കുന്നു. ഏറ്റവുമൊടുവിൽ , വന്നു ചേർന്ന അന്തർദേശീയ പുരസ്കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.
ഷൈലജയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ്പ കാലത്ത് കോഴിക്കോട് നടന്നതെന്നായിരുന്നു വ്യാഖ്യാനം.. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് നിപ്പയുടെ സമയത്ത് ഷൈലജ ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചർ കൈകാര്യം ചെയ്തിരുന്നു.എന്നാൽ ഷൈലജയെ പിണറായി മന്ത്രി സ്ഥാനത്ത് നിന്നും നിഷ്കരുണം ഒഴിവാക്കി.
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങൾ കലാപം തുടങ്ങിയത് ഷൈലജയെ മുന്നിൽ നിർത്തിയാണ്. കോവിഡ് വൈറസ് പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന പഴി മന്ത്രി വീണയുടെ പേരിലുണ്ടായി. കെ. കെ. ഷൈലജയുടെ പേരിൽ പിണറായിയും സീതാറാം യച്ചൂരിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം വരെ ഉണ്ടായിരുന്നു..
കെ.ആർ. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദൻറെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. എന്നാൽ ഗൗരിയമ്മയെയും വി എസിനെയും പോലെ ഷൈലജ നിഷ്കളങ്കയല്ലെന്നാണ് സി.പി.എമ്മിലെ പിണറായി ഭക്തർ പറയുന്നത്. അതെന്തായാലും മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയൻറെ നടപടിയിൽ സീതാറാം യച്ചൂരി ക്ഷുഭിതനായിട്ടും ഫലമുണ്ടായില്ല. ഐസക്കിനെയും സുധാകരനെയും ഇതേ മട്ടിലാണ് പിണറായി വെട്ടിയത്.
കെ.ആർ. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാർത്ഥത്തിൽ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടർഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു. തൻറെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയിൽ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാർത്ഥത്തിൽ കോടിയേരി പാർട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കൾ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ചിലർ വിശേഷിപിച്ചപ്പോൾ അവർ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവർ സ്മാർട്ട് ആയാൽ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കെകെ ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തു വരികയും ചെയ്തു.പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നത്. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഷൈലജയുടെ കാര്യത്തിൽ ഉണ്ടായില്ല.
ഒടുവിൽ മെക്സസെ പുരസ്കാരത്തിൽ നിന്നും ഷൈലജയെ വെട്ടി.കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ട്. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. ശൈലജ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്''. അന്ന് യച്ചൂരി പറഞ്ഞു.
ഇത്തരത്തിൽ വേദന കടിച്ചമർത്തി ജീവിക്കുന്ന ഷൈലജക്ക് നേരെയാണ് സുപ്രീം കോടതി ഗുരുതര ആരോപണം ഉയർത്തി കൊണ്ടുവരുന്നത്. ഇത്തരം ആരോപണങ്ങളെല്ലാം നേരിടാനുള്ള കരുത്ത് ഷൈലജക്കില്ലെന്ന കാര്യം ഉറപ്പാണ്. തൻ്റെ കരിയർ തന്നെ നശിച്ചതായി ഷൈലജ കരുതുന്നു.ചെയ്ത നല്ല കാര്യങ്ങൾക്കെല്ലാം കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്.
ഇതിനെല്ലാം കാരണം പിണറായിയാണെന്ന് ഷൈലജ വിശ്വസിക്കുന്നു. തന്നെ അദ്ദേഹം ബലി കൊടുത്തതായി ഷൈലജ വിശ്വസിക്കുന്നു. തനിക്ക് മുന്നിൽ വഴികൾ അടയുകയാണെന്ന് അവർക്കറിയാം. അടുത്ത തിരഞ്ഞെടുപ്പിൽ ചിലപ്പോൾ സീറ്റ് തന്നെ കിട്ടിയെന്നു വരില്ല. അതിനാൽ ഇനി വാനപ്രസ്ഥത്തിൻ്റെ വഴിയാണ് ഷൈലജ ആലോചിക്കുന്നത്. താൻ പോയെന്ന് കരുതി പാർട്ടിക്ക് ഒരു മണ്ണാങ്കട്ടയും സംഭവിക്കില്ലെന്ന് ടീച്ചറമ്മക്കറിയാം. പിണറായിക്ക് ഉണ്ടാക്കുന്ന ആഹ്ലാദം ചെറുതായിരിക്കില്ല.
https://www.facebook.com/Malayalivartha


























