തോമസ് കുട്ടിക്ക് വീസ എടുക്കുന്നതിനുള്ള നിയമപരമായ ചില രേഖകൾ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് വിസയുമായി ബന്ധപ്പെട്ട കുറെ രേഖകൾ ഒപ്പിടാനായി നൽകി; രേഖകൾക്കുള്ളിൽ അതിവിദഗ്ധമായി വാടക കരാർ രേഖ ഒളിപ്പിച്ചു വെച്ചിരുന്നു; 22 വർഷം അതിർത്തി കാത്ത ഇന്ത്യൻ പട്ടാളക്കാരൻ ചതിക്കപ്പെട്ട് യു എ ഇ തടവിൽ; ഇത്തരം തട്ടിപ്പുകളെ കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കണം!

ജീവിതത്തിന്റെ നല്ലകാലത്ത് ധീരനായ ഇന്ത്യൻ പട്ടാളക്കാരൻ എന്ന പേരുകേട്ട തോമസ് കുട്ടി ഐസക് എന്ന സൈനികൻ..സൈനിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ഉപജീവനത്തിനായി 2015 ഡിസംബർ 10ന് യുഎഇയിലെത്തി . അവിടെ തുടങ്ങുന്നു അദ്ദേഹത്തിന്റെ കഷ്ടകാലം .അതിർത്തി കാത്ത പട്ടാളക്കാരന്റെ മനസ്സിൽ ഇന്ത്യക്കാരെല്ലാം സഹോദരങ്ങളാണ് .മലയാളികൾ പ്രത്യേകിച്ചും . ഈ അവസരം മുതലാക്കി തോമസ് കുട്ടിയെ ചതിച്ചത് മലയാളി തന്നെ .
ഷാര്‍ജയില്‍ ഒരു സ്ക്രാപ് കമ്പനിയിലായിരുന്നു തോമസ് കുട്ടിക്ക് ജോലി ലഭിച്ചത്. മാസങ്ങളോളം അവിടെ ജോലി ചെയ്തു. നാട്ടിൽ ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം സന്തോഷത്തിലായി. എന്നാൽ, ജോലിചെയ്തിരുന്ന സ്ക്രാപ് കമ്പനി ഉടമ തൃശൂര്‍ സ്വദേശി ഷൈജു ഇദ്ദേഹത്തിന്റെ അറിവില്ലായ്മയെ വളരെ ഭംഗിയായി ചൂഷണം ചെയ്തു.
ആ ഇടയ്ക്ക് തോമസ് കുട്ടിക്ക് വീസ എടുക്കുന്നതിനുള്ള നിയമപരമായ ചില രേഖകൾ ശരിയാക്കാൻ ഉണ്ടായിരുന്നു . അവ ശരിയാക്കി തരാമെന്നു വിശ്വസിപ്പിച്ച ഷൈജു , വിസയുമായി ബന്ധപ്പെട്ട കുറെ രേഖകൾ ഒപ്പിടാനായി തോമസ് കുട്ടിയ്ക്ക് നല്കിയത്രെ. പക്ഷെ രേഖകൾക്കുള്ളിൽ അതിവിദഗ്ധമായി വാടക കരാർ രേഖ ഷൈജു ഒളിപ്പിച്ചു വെച്ചിരുന്നത് തോമസ് ശ്രദ്ധിച്ചില്ല , ഷൈജു ഏൽപ്പിച്ച എല്ലാ പേപ്പറിലും തോമസ് ഒപ്പിട്ടുകൊടുത്തു..
പക്ഷെ തോമസ് ഒപ്പിട്ട രേഖകളിൽ ഒന്ന് തൊഴിലാളികൾക്ക് താമസിക്കാനുള്ള കമ്പനി വക ഫ്ലാറ്റ് എടുക്കാനുള്ള കരാറായിരുന്നു . തന്റെ പേരിൽ ഇങ്ങനെ ഒരു കരാർ ഉണ്ടെന്നോ, അതിന്റെ ഉത്തരവാദിത്തം തന്നിലാണെന്നോ ഉള്ള യാതൊരു വിവരവും അദ്ദേഹത്തിന് ഇല്ലായിരുന്നു. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് 2016ൽ വീസ റദ്ദാക്കി തോമസ് കുട്ടിയെ നാട്ടിലേയ്ക്കു പറഞ്ഞയച്ചു. 2017ൽ വീണ്ടും അബുദാബിയിലേയ്ക്ക് തിരികെ വന്നു, ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞുകൂടി. വീണ്ടും സാധാരണ ഗതിയിൽ ജീവിതം മുന്നോട്ടു പോയിത്തുടങ്ങി.
എന്നാൽ, പലവിധ രോഗങ്ങൾ അലട്ടിയതിനാൽ ചികിത്സയ്ക്കായി കുറച്ച് ദിവസത്തേയ്ക്ക് നാട്ടിലേയ്ക്ക് പോകാനായി ഈ വർഷം ഫെബ്രുവരി 27ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് യാത്രാ വിലക്ക് (ട്രാവൽ ബാൻ) ഉണ്ടെന്ന വിവരം അറിയുന്നത്. തുടർന്നുള്ള അന്വേഷണങ്ങളിൽ പഴയ കമ്പനി ഉടമ തന്റെ പേരിൽ ഷാർജയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ആ ഫ്ലാറ്റിന്റെ മാസവാടക കഴിഞ്ഞ മൂന്നു വർഷമായി അടക്കാതെ ഇരുന്നതിനാൽ ഷാർജ മുനിസിപ്പാലിറ്റി തനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നുമുള്ള സത്യം തോമസ് തിരിച്ചറിഞ്ഞത്
പിഴത്തുക1,62,000 ദിർഹത്തിന് മുകളിൽ അടച്ചാൽ മാത്രമേ ഈ ഒരു ദുരവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് കരകയറുവാൻ സാധിക്കുകയുള്ളുവെന്ന് തോമസ് കുട്ടിക്ക് നിയമപരമായ സഹായങ്ങൾ നൽകുന്ന അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് പറഞ്ഞു.
തോമസ് കുട്ടി തികച്ചും ഈ കെണിയിൽ ഇരയാക്കപ്പെട്ടതാണെന്നാണ് അഡ്വക്കേറ്റ് പ്രീത പറയുന്നത് . തന്റേതല്ലാത്ത കാരണത്താൽ അദ്ദേഹത്തിനു മേൽ ചുമത്തപ്പെട്ടിരിക്കുന്നത് സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീമൻ പിഴയാണ് . പിടിക്കപ്പെട്ടാൽ ജീവിതത്തിലെ നല്ലൊരു ഭാഗം ജയിലഴിക്കുള്ളിൽ കഴിയേണ്ടി വരും.
തോമസിനെ കുടുക്കിയ കമ്പനി ഉടമ ഷൈജു ഇപ്പോള്‍ ഒമാനില്‍ ആണുള്ളത് എന്നു പറയപ്പെടുന്നു. ഇയാൾ വിചാരിച്ചാൽ തോമസിനെ രക്ഷപ്പെടുത്താൻ സാധിച്ചേക്കും. ഒരിക്കൽ ഷൈജുവിനെ ബന്ധപ്പെട്ട് തോമസ് കുട്ടി തന്റെ ദുരവസ്ഥ വിവരിച്ച് സഹായം അഭ്യർഥിച്ചെങ്കിലും തനിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പറഞ്ഞ് ഒഴിയുകയും ഫോൺ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായത്.
മുൻ സൈനികന്റെ ദുരിതാവസ്ഥ സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, നോർക്ക എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക റൂട്സിനു വിവരം കൈമാറുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, നോർക്കയിൽ നിന്ന് യാതൊരു നടപടിയും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നും adv പ്രീത പറഞ്ഞു . ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്
അല്ലെങ്കിൽ തോമസ് കുട്ടിയെ സഹായിക്കാൻ യൂസഫലിയെ പോലെ സമ്പന്നരായ മനുഷ്യസ്നേഹികൾ ആരെങ്കിലും മുന്നോട്ട് വരേണ്ടിവരും . പല വഴികളും പരീക്ഷിച്ചുവെങ്കിലും ആരും സഹായഹസ്തം നീട്ടിയില്ലെന്ന് അഡ്വ.പ്രീത പറഞ്ഞു. ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവർക്കും ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാർക്കും വിവരം കൈമാറിയെങ്കിലും ഈ മുൻസൈനികന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആരുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായില്ല.
നാട്ടിൽ നിന്ന് തോമസ് കുട്ടിയുടെ ഭാര്യയും ഭരണാധികാരികൾക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട് . എങ്കിലും, എത്രയും വേഗം കേസിൽ നിന്നൊഴിവായി ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് കുട്ടി.
https://www.facebook.com/Malayalivartha


























